റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പിരിച്ചുവിടാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന നിലപാടിൽ നിന്ന് പിന്മാറാൻ തയ്യാറാവാതെ ഇന്ത്യൻ മുൻനിര ഗുസ്തി താരങ്ങൾ. ബി.ജെ.പി.യുടെ പാര്‍ലമെന്റ് അംഗം കൂടിയായ ഫെഡറേഷന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ് താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നും സിങിനെ ഉള്‍പ്പെടെ പിരിച്ചുവിടണമെന്നുമാണ് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുകൊണ്ട് ആവശ്യപ്പെടുന്നത്.
ഫെഡറേഷന്റെ പരിശീലകര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതായും അവരെ ലൈംഗികമായി ഉപദ്രവിക്കുന്നതായും പ്രശസ്ത താരം വിനേഷ് ഫോഗട്ട് നേരത്തെ ആരോപിച്ചിരുന്നു. അസോസിയേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ് പെണ്‍താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നതായും വിനേഷ് ഫോഗട്ട് പറഞ്ഞു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി വ്യാഴാഴ്ച രാത്രി നടത്തിയ ചർച്ചയിലും ഇക്കാര്യത്തിൽ താരങ്ങൾ ഉറച്ചു നിൽക്കുന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ പ്രശസ്തരായ ഇന്ത്യൻ ഗുസ്തി താരങ്ങൾ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്.
വ്യാഴാഴ്ച രാത്രി, വിനേഷിന്റെയും ബജ്‌റംഗിന്റെയും നേതൃത്വത്തിൽ പ്രതിഷേധിച്ച ഗുസ്തിക്കാരും സാക്ഷി, അൻഷു മാലിക്, രവി ദാഹിയ, സരിതാ മോർ എന്നിവരും ഉൾപ്പെടെയുള്ളവർ താക്കൂറിനെ അദ്ദേഹത്തിന്റെ വസതിയിൽ കാണുകയും വേഗത്തിലുള്ള നടപടി ആവശ്യപ്പെടുകയും ചെയ്തു.
ഗുസ്തി താരങ്ങള്‍ ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും മറ്റ് കാര്യങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം അസോസിയേഷനെതിരെ നടപടി വേണമെന്ന് ആവശ്യത്തില്‍ താരങ്ങള്‍ ഉറച്ചു നിന്നു.
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കും (ഡബ്ല്യുഎഫ്‌ഐ) അതിന്റെ മേധാവിക്കുമെതിരെ ഗുസ്തിക്കാർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് യോഗത്തിന് മുമ്പ് അനുരാഗ് താക്കൂർ പറഞ്ഞു. അതേസമയം, 72 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന മന്ത്രാലയത്തിന്റെ ആവശ്യത്തോട് ഡബ്ല്യുഎഫ്‌ഐ ഇതുവരെ പ്രതികരിക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നതായി താരങ്ങൾ പറയുന്നു.
ധർണയിൽ ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രാജ്യത്തെ വനിതാ ഗുസ്‌തിക്കാർ നടത്തുന്ന സമരത്തിന്റെ മൂന്നാം ദിവസമാണ് വെള്ളിയാഴ്ച. ജന്തർമന്തറിൽ നടക്കുന്ന ധർണയിൽ ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ എത്തും. വ്യാഴാഴ്ച ഫോഗട്ട് ഖാപ്പിന്റെ ആഹ്വാനപ്രകാരം സർവജാതി സർവഖാപ്പ് പഞ്ചായത്ത് നടന്നു. ഇതിൽ ഗുസ്തിക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഖാപ് പഞ്ചായത്തുകൾ ചേർന്ന് ധർണ നടത്താനും തീരുമാനിച്ചു.