അടൂര്‍ ഗോപാലകൃഷ്ണന്‍ കൂടി അംഗീകരിച്ച് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനോട് പൂര്‍ണമായും വിയോജിച്ച് രാജിവെച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ ഭംഗ്യന്തരേണ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കെ.ആര്‍.നാരായണന്‍ സ്മാരക ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളോടും ജീവനക്കാരോടും ജാതി വിവേചനം ഉണ്ടായെന്ന ആരോപണമാണ് അന്വേഷണ കമ്മീഷന്‍ വസ്തുതാപരമാണെന്ന് കണ്ടെത്തിയിരുന്നത്. ജീവനക്കാരിയൈക്കൊണ്ട് വീട്ടു ജോലി ചെയ്യിപ്പിച്ചുവെന്ന ആരോപണവും ഉണ്ടായി. ജീവനക്കാര്‍ വീട്ടു ജോലി ചെയ്യേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി ബിന്ദു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതും വിദ്യാര്‍ഥികളെ വിശ്വാസത്തിലെടുക്കുന്നതില്‍ വീഴ്ച ഉണ്ടായി എന്ന പരാമര്‍ശവും അടൂരിനോടുള്ള വിയോജിപ്പിന്റെ സൂചനയായി. മാത്രമല്ല, ചലച്ചിത്രമേഖലയില്‍ വൈദഗ്ധ്യം ഉള്ളവര്‍ വേറെയും ഉണ്ടല്ലോ എന്ന മന്ത്രിയുടെ കമന്റും അടൂരിന് നേരെയുള്ള ഒളിയമ്പായി കരുതാന്‍ പാകത്തിലുള്ളതാണ്.
അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ സഹകരിക്കാൻ ഡയറക്ടർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രണ്ടാമത് രണ്ട് വിദഗ്ധരെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചു. റിപ്പോർട്ടിൻമേലുള്ള കാര്യങ്ങൾ മനസിലാക്കിവരും മുൻപെയാണ് ശങ്കർ മോഹന്‍റെ രാജി. സർക്കാർ ആരോടും ഒഴിഞ്ഞ് പോകാൻ നിര്‍ദ്ദേശിച്ചിട്ടില്ല. അടൂർ കേരളത്തിന്‍റെ അഭിമാനമാണ്–ബിന്ദു പറഞ്ഞത് ഇങ്ങനെ.