2013ൽ മുൻ ശിഷ്യയായ യുവതി നൽകിയ ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനെ ഗുജറാത്ത് ഗാന്ധിനഗർ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതേ വർഷം തന്നെ രാജസ്ഥാനിലെ തന്റെ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയാണ് 81 കാരനായ ആശാറാം ബാപ്പു. ഇദ്ദേഹം ഇപ്പോൾ ജോധ്പൂർ ജയിലിലാണ്.
2001 മുതൽ 2006 വരെ അഹമ്മദാബാദിനടുത്തുള്ള മൊട്ടേരയിലെ ആശ്രമത്തിൽ താമസിച്ചിരുന്ന സൂറത്ത് സ്വദേശിയായ ശിഷ്യയെ ബലാത്സംഗം ചെയ്തതിന് 2013ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പുതിയ ശിക്ഷ.
തെളിവുകളുടെ അഭാവത്തിൽ ആശാറാമിന്റെ ഭാര്യ ലക്ഷ്മിബെൻ, അവരുടെ മകൾ, കുറ്റകൃത്യത്തിന് സഹായിച്ചുവെന്ന് ആരോപിക്കപ്പെട്ട നാല് ശിഷ്യൻമാർ എന്നിവരുൾപ്പെടെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.