രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ വൻ സംഘം ജമ്മു കശ്മീരിലേക്ക് യാത്ര തുടങ്ങി. പലരും വിമാനത്തിലാണ് യാത്ര.എന്നാൽ യാത്രാചെലവും താമസവും നേതാക്കൾ സ്വന്തം പോക്കറ്റിൽ നിന്ന് വഹിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശം എല്ലാവർക്കും നിരാശ ഉണ്ടാക്കുന്ന കാര്യമായി എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ജമ്മു കശ്മീരിലേക്കുള്ള യാത്രാ സീസൺ തിരക്കേറിയതിനാൽ വർധിപ്പിച്ച വിമാനക്കൂലി താങ്ങാൻ കഴിയാത്തവർ ട്രെയിനിൽ യാത്ര തുടങ്ങിക്കഴിഞ്ഞു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ സംഘത്തെ പൊതുപരിപാടിയിൽ പങ്കെടുപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ തുടരെ ഉണ്ട്.
ജനുവരി 30 ന് ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പദയാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുന്ന പൊതു റാലിയിൽ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് കോൺഗ്രസ് നേതാക്കളും അണികളും പങ്കെടുക്കും . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമാപന സമ്മേളനത്തിൽ ഉണ്ടാവും. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ജനുവരി 28 ന് ശ്രീനഗറിലേക്ക് പോകും. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ, ജോഡോ യാത്രയിൽ പങ്കെടുക്കാൻ സൗകര്യം ഉണ്ടാക്കാനായി നിയമസഭാ സമ്മേളനം പുനഃക്രമീകരിക്കണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലുള്ളവർ ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്.