ഫെബ്രുവരി 16-ന് ത്രിപുരയില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, പ്രതിപക്ഷത്തെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ആഘാതം സൃഷ്ടിച്ചുകൊണ്ട് ഒരു സിപിഎം എം.എല്‍.എ. ബി.ജെ.പിയിലേക്ക് പോയതായി റിപ്പോര്‍ട്ട്. കൈലാസഫര്‍ മണ്ഡലം സിപിഎം പ്രതിനിധി മൊബൊഷര്‍ അലിയാണ് പാര്‍ടി വിട്ടത്. അതു പോലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിലാല്‍ മിയയും ഏതാനും നേതാക്കളോടൊപ്പം ബി.ജെ.പി.യിലേക്ക് പോയതായി റിപ്പോര്‍ട്ടുണ്ട്. ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഇവര്‍ പാര്‍ടിയില്‍ ചേര്‍ന്നതായും പറയുന്നു.
വടക്കന്‍ ത്രിപുരയിലെ കൈലാഷഹര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ യായ മൊബൊഷര്‍ അലിക്ക് ഇത്തവണ ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇദ്ദേഹത്തിനും കോണ്‍ഗ്രസ് നേതാവ് ബിലാല്‍ മിയക്കും ബി.ജെ.പി. ടിക്കറ്റ് നല്‍കുമെന്നാണ് സൂചന.
എട്ട് സിറ്റിങ് എം.എല്‍.എ.മാര്‍ക്ക് സിപിഎം ഇത്തവണ ടിക്കറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ അലിയും ഉള്‍പ്പെടും. അലിയുടെ സീറ്റ് ഇത്തവണ സഖ്യകക്ഷിയായ കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളത്. ഉന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍, മുന്‍ മന്ത്രി ബാദല്‍ ചൗധരി, മുന്‍ മന്ത്രിമാരായ തപന്‍ ചക്രബര്‍ത്തി, സാഹിദ് ചൗധരി, ബാനുലാല്‍ സാഹ എന്നിവര്‍ക്കും ഇത്തവണ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തൃപ്തരല്ലെന്നാണ് വിവരം. 27 സീറ്റാണ് തങ്ങള്‍ ആദ്യം ഡിമാന്‍ഡ് ചെയ്തതെന്നും 23 സീറ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവും പാര്‍ടിയുടെ ഏക എം.എല്‍.എ.യുമായ സുദീപ് ബര്‍മന്‍ റോയ് പറഞ്ഞു. ‘സി.പി.എം. അവരുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ചാണ് സീറ്റുകള്‍ അനുവദിച്ചത്. ഞങ്ങള്‍ ജനങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് മുന്നോട്ടു പോകും’-സുദീപ് റോയ് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.