നാല് മാസം മുമ്പ് രാഹുല്‍ഗാന്ധിയോട് പിണങ്ങി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശീയ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ തിരികെ പാര്‍ടിയിലേക്കെത്തിക്കാന്‍ കൊണ്ടു പിടിച്ച നീക്കം അണിയറയില്‍. ആസാദിന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന പഴയ മുതിര്‍ന്ന നേതാവ് വഴിയാണ് വീണ്ടെടുപ്പു നീക്കങ്ങള്‍. ഇതിന് സോണിയാ ഗാന്ധിയുടെ ആശീര്‍വാദവും ഉണ്ട്. നയപരമായ ഭിന്നത മൂലമല്ല ഗുലാം നബി കോണ്‍ഗ്രസ് വിട്ടതെന്നതിനാല്‍ തിരിച്ചുവരവിന് ചെറിയ മഞ്ഞുരുകലിന്റെ തടസ്സമേയുള്ളൂ എന്നതാണ് കോണ്‍ഗ്രസിന്റെ ഉന്നതര്‍ വിശ്വസിക്കുന്നത്.
ആസാദ് വീണ്ടും പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറിൽ തന്റെ പുതിയ രാഷ്ട്രീയ സംഘടനയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി പ്രഖ്യാപിച്ചെങ്കിലും. എന്നാൽ രാഹുലിന്റെ ഭാരത് ജോഡോ യാത്ര കാശ്മീരിലെത്തും മുമ്പ് പഴയ സുഹൃത്തിനെ നാട്ടിലെത്തിക്കാൻ പാർട്ടി ശ്രമം തുടങ്ങിയിട്ടുണ്ട്.
ആസാദിന്റെ തിരിച്ചുവരവിന് പാർട്ടിയുടെ മുതിർന്ന നേതാവ് അംബികാ സോണി തന്നെ ചർച്ച നടത്തിവരികയാണ്. അംബികാ സോണി ആസാദുമായി ചർച്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയുമായി സംസാരിക്കാനും ആസാദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധിയുടെ വളരെ അടുത്ത നേതാവായിട്ടാണ് അംബികാ സോണി കണക്കാക്കപ്പെടുന്നത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജനുവരി 20ന് ജമ്മു കശ്മീരിലെ ലഖൻപൂരിൽ പ്രവേശിക്കും. അതിന് മുമ്പ് ആസാദിനെ സ്വീകരിച്ച് പാർട്ടിയിലേക്ക് മടങ്ങണമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആവശ്യം.
കോണ്‍ഗ്രസില്‍ നേതൃ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മുന്നോട്ടു വന്ന 23 മുതിര്‍ന്ന നേതാക്കളുടെ വക്താവായിരുന്നു ഗുലാം നബി ആസാദ്. ജി-23 എന്നറിയപ്പെട്ട ഈ സംഘം അന്നത്തെ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിക്ക് കത്തയക്കുകയും ചെയ്‌തു. ഇതോടെ ആസാദിനോട് കോണ്‍ഗ്രസില്‍ ശക്തമായ വിയോജിപ്പും തുടങ്ങി. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തില്‍ പരിഗണിക്കപ്പെടുന്നില്ല എന്നത് ആസാദ് ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ അസ്വസ്ഥരാക്കി. മാത്രമല്ല, രാജ്യസഭാംഗമായ ആസാദിന് അതിന്റെ കാലാവധി അവസാനിച്ചപ്പോള്‍ വീണ്ടും ടിക്കറ്റ് നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. തന്നെ തഴയുകയാണെന്ന തോന്നല്‍ ആസാദിന് വര്‍ധിച്ചു. ഒപ്പം രാഹുല്‍ ഗാന്ധിയുമായുള്ള ചില ഭിന്നതകള്‍ മൂര്‍ച്ഛിക്കുകയും ചെയ്‌തു. രാഹുല്‍ തന്നെ തീരെ പരിഗണിച്ചില്ലെന്നും അവഗണിച്ച് അപമാനിക്കുന്നു എന്നുമുള്ള ആരോപണം ഗുലാം നബി ഉയര്‍ത്തു.
തുടർന്ന് ആസാദ് ഈ വർഷം ഓഗസ്റ്റ് 26 ന് കോൺഗ്രസ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചു. സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ പാർട്ടി നേതൃത്വത്തെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ഗുലാം നബിയുടെ വിമർശനം. സോണിയ വെറും ഒരു പേരിനു മാത്രമാണെന്നും എല്ലാ പ്രധാന തീരുമാനങ്ങളും എടുക്കുന്നത് രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരോ പിഎമാരോ ആണ് എന്നും കത്തിൽ ആരോപിച്ചിരുന്നു.