ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് മുൻ മന്ത്രി സജി ചെറിയാൻ. മന്ത്രിസ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ചതെന്നും സജി ചെറിയാൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ എനിക്ക് വിശ്വാസമുണ്ട്. അതിനെ അംഗീകരിക്കുന്നു. ഇന്ത്യൻ ഭരണ ഘടന സംരക്ഷിക്കാനായായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ പെടുന്നയാളാണ് ഞാൻ. തീർത്തും മതേതര വാദിയാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളും ആണ്.- നിയുക്ത മന്ത്രി കൂട്ടിച്ചേർത്തു. ഇദ്ദേഹം ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്തേക്കും. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് അനുമതി ആരാഞ്ഞ് മുഖ്യമന്ത്രി ഗവർണർക്ക് കത്തു നൽകി. രാജ്ഭവനിൽ സത്യപ്രതിജ്ഞ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഗവർണർ രണ്ടിനാണ് ഇനി തലസ്ഥാനത്ത് മടങ്ങിയെത്തുന്നത്. ആറാം തീയതി വീണ്ടും തിരികെ പോകും. അതിനാലാണ് നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് അനുമതി ചോദിച്ചത്. സത്യപ്രതിജ്ഞയ്ക്കായി അനുമതി ചോദിച്ച് കത്ത് ലഭിച്ചിട്ടുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. മുമ്പ് സജി കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളെല്ലാം അദ്ദേഹത്തിന് വീണ്ടും നല്‍കാനാണ് പാര്‍ടി ഉദ്ദേശിക്കുന്നത്. സാംസ്‌കാരിക, ഫിഷറീസ് വകുപ്പുകള്‍ സജിക്ക് തിരികെ ലഭിക്കും.
കഴിഞ്ഞ ജൂലായ് മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശമായിരുന്നു രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയത്.