ശബരിമല തീര്‍ഥാടനത്തില്‍ പമ്പയിലും സന്നിധാനത്തും പൊലീസിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്നും പരിചയമില്ലാത്തവരെയാണ് പൊലീസ് സേനയില്‍ നിയോഗിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ക്കു നേരെ പൊലീസ് മേധാവിയുടെ പരിഹാസം. പതിനെട്ടാംപടിയിലെ പൊലീസിന്റെ സേവനം ഫലപ്രദമല്ലെന്ന് പറഞ്ഞപ്പോഴാണ് എന്നാല്‍ നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു കൊള്ളൂ എന്ന് എഡിജിപി എം ആർ അജിത്കുമാര്‍ പരിഹസിച്ചത്. എന്നാല്‍ ഇത് വിവാദമായതോടെ താന്‍ തമാശയായിട്ടാണിത് പറഞ്ഞതെന്ന് പറഞ്ഞ് അജിത്കുമാര്‍ തടിതപ്പി.
സന്നിധാനത്തും പമ്പയിലും അനാവശ്യ നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തുന്നതെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു . വാഹനങ്ങൾ പലയിടത്തും തടയുന്നതുമൂലം തീർത്ഥാടകർക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുന്നുവെന്നും ബോർഡ് കുറ്റപ്പെടുത്തി. കുട്ടികൾ, പ്രായമായവർ, രോഗബാധിതർ എന്നിവർക്ക് പ്രത്യേകം വരി പൊലീസ് ഒരുക്കണമെന്നും യോഗത്തിൽ ബോർഡ് ആവശ്യപ്പെട്ടു.
കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങളെയും ദേവസ്വം ബോർഡ് വിമർശിച്ചു. തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ടുപോകുന്നു. പഴയ ബസുകളാണ് ഉപയോഗിക്കുന്നത്. അമിത ചാർജ് ഈടാക്കുന്നുവെന്നും ബോർഡ് ആരോപിച്ചു.
വെർച്വൽ ക്യൂ ബുക്കിംഗിന്റെ പരിധി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഒടുവിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ടു.കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.കെ എസ് ആർ ടി സി ബസുകൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.