കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മൂവായിരത്തോളം റെയ്‌ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിച്ചുവെന്നും എന്നാല്‍ അവയില്‍ 23 കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും രാജ്യത്തെ പ്രതിപക്ഷകക്ഷികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണെന്നും പാര്‍ലമെന്റില്‍ ആം ആദ്‌മി നേതാവ് സഞ്‌ജയ് സിങ് നടത്തിയ പ്രസ്‌താവന വന്‍ ബഹളത്തിനിടയാക്കി. പ്രതിപക്ഷത്തെ നിശ്ശബ്ദമായി ഭീഷണിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് അനാവശ്യറെയ്‌ഡുകള്‍ നടത്തുന്ന സര്‍ക്കാര്‍ പക്ഷേ ശതകോടികള്‍ വെട്ടിച്ച് ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദി, ക്രിക്കറ്റ് സംഘാടകനായ ലളിത് മോദി എന്നിവര്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുന്നതായും സഞ്‌ജയ് സിങ് രാജ്യസഭയിൽ ആരോപിച്ചു.
20,000 കോടിയുടെ അഴിമതിക്കാരനായ നീരവ് മോദിക്കെതിരെ എന്തുകൊണ്ട് ഇഡി മൗനം പാലിക്കുന്നു? കൊള്ളക്കാരായ നീരവ് മോദി, വിജയ് മല്യ, ലളിത് മോദി, റെഡ്ഡി ബ്രദേഴ്സ്, യെദ്യൂരപ്പ, വ്യാപം അഴിമതി എന്നിവയിൽ എന്തുകൊണ്ട് ഇഡിയും സിബിഐയും നടപടിയെടുക്കുന്നില്ല . എല്ലാ അഴിമതിക്കാർക്കെതിരെയും എന്തുകൊണ്ട് നടപടി എടുക്കുന്നില്ല- സഞ്ജയ് സിംഗ്ചോദിച്ചു.. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ 14 മണിക്കൂർ റെയ്ഡ് നടത്തിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെന്നും സത്യേന്ദർ ജെയിൻ ജയിലിലാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ശിവസേന എംപി സഞ്ജയ് റാവുത്തിനെതിരായ ഇഡി നടപടിയും സഞ്ജയ് സിംഗ് സഭയിൽ പരാമർശിച്ചു.
പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയും സർക്കാരുകളെയും അസ്ഥിരപ്പെടുത്താൻ ബിജെപി പ്രവർത്തിക്കുന്നുണ്ടെന്ന് എഎപി എംപി പറഞ്ഞു . എംഎൽഎമാരെ ഭീഷണിപ്പെടുത്തിയും കൂറ് മാറാൻ പ്രേരണ നൽകിയുമാണ് ബിജെപി ഇത് ചെയ്യുന്നതെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2014 മുതൽ 2022 വരെ, 211 എംഎൽഎമാരും എംപിമാരും കൂറുമാറി ബിജെപിയിൽ ചേർന്നു. കൂറുമാറ്റങ്ങൾക്ക് സർക്കാർ തലത്തിൽ മാത്രമല്ല, ഭരണതലത്തിലും ജനവിധിയെ നശിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്..ജനാധിപത്യം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ ഇപ്പോൾ മുനിസിപ്പാലിറ്റിയിലും എത്തിയിരിക്കുന്നു”– സഞ്ജയ് സിംഗ് രാജ്യസഭയിൽ പറഞ്ഞു.