ശമ്പളത്തിന് ആനുപാതികമായി പി.എഫ്. പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീംകോടതി ഉത്തരവിട്ടു. 15000 രൂപ പരമാവധി പെന്‍ഷന്‍ എന്ന മേല്‍ത്തട്ട് പരിധി നിശ്ചയിക്കാന്‍ സാധിക്കില്ലെന്ന ശ്രദ്ധേയമായ കാര്യവും വിധിയിലുണ്ട്. 15,000 രൂപയുടെ മുകളിൽ ശമ്പളമുള്ളവരുടെ കാര്യത്തിൽ 1.16 ശതമാനം അധിക തുക തൊഴിലാളികള്‍ തന്നെ നല്‍കണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം വിധിയില്‍ അംഗീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമായിട്ടില്ല. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസം കൂടി സമയം നല്‍കി.
അതേസമയം ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിനുള്ള അവകാശം നിലനിര്‍ത്തിയിട്ടുണ്ട്. ഉയര്‍ന്ന വരുമാനത്തിന് അനുസരിച്ച് പെന്‍ഷന്‍ എന്നതില്‍ തീരുമാനമില്ലെന്നാണ് പ്രാഥമികമായ വിവരം. 2014 സപ്‌തംബറിനു മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്നും 60 മാസത്തെ ശരാശരിയാണ് പെന്‍ഷനായി പരിഗണിക്കുക.
വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു. ഫണ്ട് കണ്ടെത്താൻ സർക്കാരിന് സാവകാശം നൽകുന്നതിനാണ് വിധി നടപ്പാക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചത്.
ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഹർജികളിൽ ഓഗസ്റ്റ് 11നു വാദം പൂർത്തിയാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികളാണു പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്.