കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിരാകരിച്ചു കൊണ്ടാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. കേരള ഗവർണർ അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നാണക്കേടാണ് എന്ന് ദേശീയ വക്താവ് ജയ്‌റാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗവര്‍ണര്‍ വിഷയത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് പ്രസ്‌താവനകള്‍ നടത്തുന്നത്. എന്നാല്‍ കെ.മുരളീധരനെപ്പോലുള്ള മറ്റ് ചില മുതിര്‍ന്ന നേതാക്കളാകട്ടെ ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും പരോക്ഷമായി കെ.പി.സി.സി. പ്രസിഡണ്ടിനെ തള്ളിപ്പറഞ്ഞു കൊണ്ടും കഴിഞ്ഞ ദിവസം രംഗത്തു വരികയുണ്ടായി.
ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ നൽകിയ കത്ത് വിവാദമായതോടെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഗവർണർക്കെതിരെ ആഞ്ഞടിച്ചത്.
“കേരള ഗവർണർ ഒരു “സർവകക്ഷി”ക്കാരനാണ്. അദ്ദേഹം തന്റെ കരിയറിൽ നിരവധി രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു . താൻ വഹിക്കുന്ന ഭരണഘടനാ പദവിക്ക് അദ്ദേഹം നാണക്കേടാണ്”– എഐസിസി ജനറൽ സെക്രട്ടറിജയറാം രമേശ് പിടിഐയോട് പറഞ്ഞു.