തുടച്ചു നീക്കാന്‍ ശ്രമിക്കുന്തോറും ആഴത്തില്‍ പതിയുവാന്‍ തുടങ്ങുന്നവയാണ് കൊല്ലപ്പെട്ട ഡോ. നരേന്ദ്ര ധാബോല്‍ക്കറുടെ കാല്‍പാടുകളെന്ന് പ്രശസ്‌ത നടന്‍ നസിറുദ്ദീന്‍ഷാ അനുസ്‌മരിച്ചു. തുടച്ചു നീക്കുന്നതിനു പകരം കാല്‍പ്പാടുകള്‍ കൂടുതല്‍ ആഴത്തില്‍ പതിപ്പിക്കുന്ന ഓര്‍മ ഉണര്‍ത്തുന്ന മഹാന്‍മാരില്‍ ഒരാളാണ് ധാബോല്‍ക്കര്‍ എന്നും നസിറുദ്ദീന്‍ ഷാ പറഞ്ഞു.
ധാബോല്‍ക്കറെക്കുറിച്ചുള്ള കലാപ്രദര്‍ശനം വി ആര്‍ ഓണ്‍ ട്രയല്‍ മുംബൈയില്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ടാണ് ഷാ ഇങ്ങനെ പറഞ്ഞത്. ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച മുപ്പതോളം ഇന്‍സ്‌റ്റലേഷനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനം.
” ഡോ.ധാബോല്‍ക്കറെപ്പോലുള്ളവര്‍ പ്രചോദനകേന്ദ്രമായിരുന്ന അതേ കാലഘട്ടത്തില്‍ ജീവിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹം മാത്രമല്ല ഡോ.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ്….ഇവരെയെല്ലാം ഇല്ലാതാക്കി. എണ്ണമറ്റ അധ്യാപകരും ബുദ്ധി ജീവികളും ആക്ടീവിസ്റ്റുകളും…അവര്‍ എത്ര നാള്‍ ജയിലില്‍ കിടക്കുമെന്ന് അറിയില്ല, സത്യം പറഞ്ഞതാണ് അവരുടെ കുറ്റം. ജീവിച്ചിരുന്നപ്പോള്‍ ധാബോല്‍ക്കറുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്ക് വലിയ അറിവുണ്ടായിരുന്നില്ല. അദ്ദേഹം ഇല്ലാതായ ശേഷമാണ് ഞാന്‍ അറിയുന്നത്-തന്റെ ജീവിതത്തിന്റെ മുന്നില്‍ തന്റെ ബോധ്യങ്ങള പ്രതിഷ്‌ഠിക്കുന്ന ഒരു മനുഷ്യന്‍ ഉണ്ടല്ലോ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അന്ധവിശ്വാസത്തിനെതിരെ പോരാടാന്‍ ഇദ്ദേഹത്തെപ്പോലെ സംസാരിക്കുന്ന ആളുകളുടെതു പോലുള്ള ബോധ്യം നമുക്കും ആവശ്യമാണ്”–നസിറുദ്ദീന്‍ ഷാ പറഞ്ഞു.
തന്റെ ഭർത്താവിനെ അനുസ്മരിച്ചുകൊണ്ട് ഡോ. ഷൈല ധാബോൽക്കർ തന്റെ മുദ്രാവാക്യം “പൊരുതി ജയിക്കുക” ആണെന്നും “പ്രവർത്തനം” പ്രധാനമാണെന്നും പറഞ്ഞു. ധാബോൽക്കറിന് തന്റെ ജീവിതകാലത്ത് ലഭിച്ച നിരവധി ഭീഷണികളെ കുറിച്ച് ചോദിച്ചപ്പോൾ, മരണഭയത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
ധാബോൽക്കർ വധക്കേസിൽ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു, അതിൽ രണ്ട് പേർ ജാമ്യത്തിലാണ്. പൂനെയിലെ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2013 ഓഗസ്റ്റ് 20ന് പൂനെയിൽ നടന്ന ധാബോൽക്കറുടെ കൊലപാതകത്തിനു പിറകെയാണ് പ്രമുഖ കന്നഡ എഴുത്തുകാരൻ പ്രൊഫ .എംഎം കൽബുർഗി, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ, മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾ ഉണ്ടായത്. നാല് കൊലപാതകങ്ങളും നടത്തിയത് ഒരേ സംഘമാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.