തിരുവനന്തപുരത്ത് ഓണാഘോഷം അനുവദിക്കാത്തതിന്റെ പേരിൽ സദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞ നഗരസഭാ ജീവനക്കാർക്കെതിരായ അച്ചടക്കനടപടികളെല്ലാം നഗരസഭ പിൻവലിച്ചു . നാല് തൊഴിലാളികളെ പിരിച്ചുവിട്ടതും ഏഴ് ജീവനക്കാരുടെ സസ്‌പെൻഷനും പിൻവലിച്ചിട്ടുണ്ട്. നഗരസഭ ചാല സർക്കിളിലെ ജീവനക്കാരാണ് മാലിന്യകുപ്പയിലേക്ക് ഓണത്തിന് തയ്യാറാക്കിയ സദ്യ കളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ വലിയ വിവാദമായതോടെ നഗരസഭ അച്ചടക്ക നടപടിയെടുക്കുകയായിരുന്നു.
ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഭരണകക്ഷിയായ സി.പി.എമ്മിനകത്ത് വലിയ ഭിന്നത ഉണ്ടാവുകയും സംസ്ഥാന സെക്രട്ടറി തന്നെ ജീവനക്കാര്‍ക്കെതിരായ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് പ്രതികരിക്കുകയും ചെയ്‌തതോടെയാണ് കോര്‍പറേഷന്‍ മേയര്‍ സ്വരം മാറ്റുകയും നടപടി പിന്‍വലിക്കുകയും ചെയ്‌തത്.
പ്രശ്നം വഷളായി പാർട്ടിയിൽ ഭിന്നസ്വരം ഉയർന്ന സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ പാർട്ടി തന്നെ മുൻകൈയെടുത്തത്. എന്നാൽ തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ പിൻവലിച്ചുള്ള പ്രശ്നപരിഹാരം മാത്രമേ സാദ്ധ്യമാകുകയുള്ളൂവെന്ന നിലപാടിലാണ് ഭരണപക്ഷ തൊഴിലാളി യൂണിയനെടുത്തത്. ഇക്കാര്യം പാർട്ടി ജില്ലാ സെക്രട്ടറിയെയും മുതിർന്ന നേതൃത്വത്തെയും യൂണിയൻ അറിയിച്ചു . പിരിച്ചുവിട്ട തൊഴിലാളികൾ പലരും ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് ഈ ജോലിയായിരുന്നു അത്താണി. ഓണക്കാലത്ത് പിരിച്ചുവിട്ട നടപടി അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.