കോഴിക്കോട് ജില്ലയിലും കോളേജിൽ ആൾക്കൂട്ട വിചാരണയും മർദനവും എന്ന് പരാതി. കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ ഇത്തരമൊരു കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്പെന്റ് ചെയ്തു .
രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ മർദിച്ചെന്ന പരാതിയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.ആർ.അനുനാഥ്, ആർ.അഖിൽ കൃഷ്ണ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അമലും എസ്.എഫ്.ഐ. അനുഭാവിയാണെന്ന് പറയുന്നുണ്ടെങ്കിലും അമലിന്റെ പ്രേരണ പ്രകാരം എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിച്ചു എന്നാണ് അനുമാനിക്കുന്നത്.
കോളേജ് കാമ്പസിനകത്തായിരുന്നു ഈ സംഭവവും. ഇതേക്കുറിച്ച് സംസാരിക്കാന്‍ അമലിനെ എസ്.എഫ്.ഐ. ഭാരവാഹികള്‍ കോളേജിനു സമീപത്തെ ഒരു വീട്ടില്‍ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അമലിന്റെ പരാതി.
എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്കു മര്‍ദ്ദനമേറ്റതിനു പിന്നില്‍ അമല്‍ ആണെന്ന് ആരോപിച്ചാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭയ്കൃഷ്ണയുടെ നേതൃത്വത്തില്‍ തന്നെ മര്‍ദ്ദിച്ചതെന്നാണ് അമല്‍ മൊഴി നല്‍കിയത്. കണ്ണിനും മൂക്കിനും പരിക്കേല്‍ക്കുന്ന വിധം മുഖത്ത് മര്‍ദ്ദിച്ചതായി അമല്‍ മൊഴി നല്‍കി. സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അനുനാഥ്, യൂണിയന്‍ ചെയര്‍മാന്‍ അഭയ്കൃഷ്ണ എന്നിവരുള്‍പ്പെടെ 24 പേര്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുമുണ്ടായിരുന്നു.
അമലിന്റെ കുടുംബം സിപിഎം അനുഭാവികളുടെതാണെന്നാണ് റിപ്പോര്‍ട്ട്. അമലിന്റെ പിതാവ് ചന്ദ്രന്‍ പയ്യോളി വില്ലേജ് ഓഫീസറാണ്.
ഇതേസമയം അമലിനെതിരായി അനുനാഥും പരാതി നല്‍കിയിരുന്നു. ഇതു കൂടി പരിഗണിച്ച് മൂന്നു പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അനുനാഥിന്റെ പരാതിയിൽ മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർഷ് എന്നിവർക്കാണ് സസ്പെൻഷൻ. കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിഷന്റെയും ആന്റി റാഗിങ് കമ്മിറ്റിയുടെയും റിപ്പോർട്ട് വന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. മർദനം സംബന്ധിച്ച് പോലീസിലും പരാതി ഉണ്ട്.
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലാ കാമ്പസിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ അനന്തരഫലമായി വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വലിയ വിവാദം കത്തിനില്‍ക്കുമ്പോഴാണ് എസ്.എഫ്.ഐ. പ്രതിസ്ഥാനത്തു നില്‍ക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു. കോളേജിലേക്ക് മാര്‍ച്ച് നടത്തുകയും പ്രിന്‍സിപ്പാളിനെ ഘെരാവോ ചെയ്യുകയുമുണ്ടായി.