ആര്‍.എസ്.എസിന്റെ യൂണിഫോമില്‍ ഉള്‍പ്പെട്ട കാക്കി ട്രൗസറിന് തീപ്പിടിച്ച ചിത്രം ട്വീറ്റ് ചെയ്‌ത കോണ്‍ഗ്രസിനെതിരെ സംഘപരിവാറിന്റെ കടുത്ത ആക്രമണം. രാജ്യത്തെ വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്നും മോചിപ്പിക്കുമെന്ന വാചകത്തോടെയാണ് കോണ്‍ഗ്രസ് ചിത്രം ട്വീറ്റ് ചെയ്‌തത്.
എന്നാല്‍ അക്രമത്തെ കോണ്‍ഗ്രസ് പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി. ഉടന്‍ രംഗത്തെത്തുകയായിരുന്നു. ചിത്രം പിന്‍വലിക്കണമെന്ന് ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച ബിജെപി അവരുടെ യാത്രയെ “ഭാരത് ടോഡോ യാത്ര” എന്ന് വിളിക്കുകയും ചെയ്തു.പാർട്ടിക്ക് “തീ”യുമായി പഴയ ബന്ധമുണ്ടെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. പാർട്ടി അധികാരത്തിലിരുന്നപ്പോൾ പഞ്ചാബ് അഗ്നിക്കിരയാക്കുകയും 1984 ലെ കലാപത്തിൽ സിഖുകാരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
ബിജെപി യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യ ട്വീറ്റിനെ രൂക്ഷമായി വിമർശിച്ചു, “പണ്ട് അവർ കത്തിച്ച തീയാണ് ഇന്ത്യയിലെ മിക്കയിടത്തും അവരെ കത്തിച്ചത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അവശേഷിക്കുന്ന അംഗങ്ങളും ഉടൻ ചാരമായി മാറും.”-തേജസ്വി സൂര്യപറഞ്ഞു.