മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ചിട്ടുണ്ട് മാർഗരറ്റ് ആൽവ. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.
എഐസിസി ജനറൽ സെക്രട്ടറിയായും കർണാടക പിസിസി ജനറൽ സെക്രട്ടറിയായും മാർഗരറ്റ് ആൽവ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും പി.വി.നരസിംഹ റാവുവിന്റെയും സർക്കാരുകളിൽ മന്ത്രിയായിരുന്ന ആൽവ ഇടക്കാലത്ത് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു. തുടർന്ന് അവർക്ക് ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നു.