തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ സ്വകാര്യ ബോർഡിങ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചിന്നസേലത്തുള്ള സ്കൂൾ സമീപത്തു വൻ സംഘർഷം. ജൂലൈ 12ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ സുരക്ഷാ ജീവനക്കാരൻ വിദ്യാർഥിനിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പഠിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർ മാനസിക പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സ്കൂളിലെ മറ്റു കുട്ടികളും ഇതേരീതിൽ പെരുമാറിയെന്നും കുറിപ്പിലുണ്ട്. കത്തിൽ സൂചിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു. ഇതിൽ പ്രകോപിതരായാണ് ജനം അക്രമത്തിലേക്ക് തിരിഞ്ഞത്.
ഞായറാഴ്ച രാവിലെ, പോസ്റ്റ്മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്കൂളിനു മുന്നിലെത്തിയും പ്രതിഷേധിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂൾ ആക്രമിച്ചു. 30 സ്കൂൾ ബസും നാലു പൊലീസ് വാഹനങ്ങളും ഉൾപ്പെടെ 50ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തല്ലിത്തകർത്തു. പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീർ വാതകം പ്രയോഗിച്ചു. കുറ്റക്കാരായ അധ്യാപകരെയും ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്ന വിദ്യാർഥികളെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.
തമിഴ്നാട് പൊലീസ് മേധാവി സി.ശൈലേന്ദ്ര ബാബുവിനോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും കള്ളക്കുറിച്ചിയിലെത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചു. മന്ത്രിതല സംഘവും സംഘർഷം നിയന്ത്രിക്കാൻ കള്ളക്കുറിച്ചിയിലെത്തും. അക്രമം തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും പ്രതികൾ ശിക്ഷിക്കപ്പെടുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.