സംശയം വേണ്ട, ബ്രാന്‍ഡഡ് അല്ലാത്ത പാക് ചെയ്‌ത ഭക്ഷ്യവസ്‌തുക്കള്‍ക്കും ജി.എസ്.ടി ബാധകമാകും. പാക് ചെയ്യാതെ ലഭ്യമാകുന്ന, ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ ജി.എസ്.ടി. പരിധിയില്‍ വരില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന സംശയം ദുരീകരിക്കാനാണ് ഈ വിശദീകരണം. ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരി, പയർ,കടല,പരിപ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇനി പാക്കറ്റിലാക്കി വിൽക്കുന്നവയ്‌ക്കെല്ലാം നികുതിയുണ്ട്. നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും. പാലുൽപന്നങ്ങളിൽ പാലിന് ഒഴികെ എല്ലായിനങ്ങൾക്കും നികുതി നൽകണം. സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ അറിയിച്ചിട്ടുണ്ട്.
ജി.എസ്.ടി ബാധകമല്ലാത്ത ഉത്പന്നങ്ങൾക്ക് വിലകൂട്ടിയാൽ കർശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതോടെയാണ് തിങ്കളാഴ്ച മുതല്‍ വില വര്‍ദ്ധിക്കുന്നത്. .അരിയടക്കമുള്ള ചില്ലറയായി വിൽക്കുന്ന ഉത്പന്നങ്ങളുടെ വില കയറുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. നികുതി പരിഷ്‌കരണം നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും അരി,ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും. ഇതോടെ ജനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം നികുതിയാകും.