ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കൃത്രിമം കാണിച്ച കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലഹരിമരുന്നുമായി എത്തി പിടിയിലായ ഓസ്‌ട്രേലിയൻ സ്വദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം എടുത്തു മാറ്റി വെട്ടി ചെറുതാക്കി തിരികെ വെച്ച് കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്. 1994-ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അന്ന് തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു.
ജെട്ടിയി ലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയെ 1990 ഏപ്രില്‍ 4നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. കേസിലെ പ്രധാന തൊണ്ടിമുതലായ അണ്ടർ വെയർ പ്രതിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേവിട്ടു. ഹാജരാക്കിയ അണ്ടർ വെയറിന്റെ അളവ് ചെറുതായിരുന്നു. ഈ പഴുതിലാണ് പ്രതി കുറ്റ വിമുക്തനായത്.
ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദോര്‍ ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ അയാളുടെ കേസ് വാദിച്ച സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയര്‍ ആയിരുന്നു ആന്റണി രാജു. ആന്‍ഡ്രൂവിന്റെ കേസില്‍ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയ അയാളുടെ അടിവസ്‌ത്രത്തിന്റെ അളവ് വെട്ടിച്ചുരുക്കി പ്രതിയെ അപ്പീല്‍ക്കോടതിയില്‍ നിന്നും രക്ഷപ്പെടുത്തി എന്നതാണ് ആന്റണി രാജുവിന് കുരുക്കായി തീര്‍ന്നിരിക്കുന്നത്. കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടിമുതലായ ജെട്ടി വാങ്ങി വെട്ടിത്തയ്‌പ്പിച്ച് ചെറുതാക്കി വെക്കുകയായിരുന്നു. കേസിന്റെ അപ്പീല്‍ കോടതിയില്‍ ജെട്ടി ആന്‍ഡ്രൂവിന്റെതല്ലെന്ന് എളുപ്പത്തില്‍ തെളിയിക്കാന്‍ അതിന്റെ ചെറിയ അളവ് കൊണ്ടു സാധിച്ചു.