നാല് വര്‍ഷം മുമ്പ് പോസ്‌റ്റ് ചെയ്‌ത ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ 24 ദിവസത്തിന് ശേഷം ജയിൽ മോചിതനായി. സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ‘ആക്ഷേപകരമായ ട്വീറ്റുകൾ’ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും സുബൈറിനെ ഉടൻ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ഒരു കേസിലും കസ്‌്‌റ്റഡിയില്‍ വെക്കാന്‍ പറ്റില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉത്തരവിട്ടു.
2018-ൽ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 27-ന് ഡൽഹി പോലീസ് സുബൈറിനെ അറസ്റ്റ് ചെയ്തു. 153 എ (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുക), 295 എ (മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) എന്നിവ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തു.