ജമ്മുകാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മരണമടഞ്ഞവരുടെ എണ്ണം 16 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും.48 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാൽനട യാത്ര താൽക്കാലികമായി നിർത്തിവച്ചു. മേഘസ്ഫോടന ബാധിത പ്രദേശങ്ങളിലുള്ള തീർഥാടകർക്ക് സൈന്യം കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരിക്കേറ്റ എല്ലാ രോഗികളെയും മൂന്ന് ബേസ് ഹോസ്പിറ്റലുകളിലും പരിചരിക്കുന്നു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 15,000 തീർഥാടകരെ പഞ്ജതർണിയിലെ ലോവർ ബേസ് ക്യാമ്പിലേക്ക് മാറ്റിയതായി ഐടിബിപി വക്താവ് ശനിയാഴ്ച അറിയിച്ചു. പരിക്കേറ്റവരെയും മൃതദേഹങ്ങളെയും നീൽഗ്രാ ഹെലിപാഡിൽ നിന്ന് ബിഎസ്എഫ് ക്യാമ്പ് ശ്രീനഗറിലേക്ക് കൊണ്ടുപോകുന്നതിനോ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനോ വേണ്ടി എസ്എഫ് എംഐ 17 ഹെലികോപ്ടർ ഏർപ്പെടുത്തി.
ആറ് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പട്ടാൻ, ഷരീഫാബാദ് എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും വീതമുള്ള രണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ഡോഗ് സ്ക്വാഡുകളെ വിമാനമാർഗം പഞ്ജതർണിയിലേക്കും തുടർന്ന് വിശുദ്ധ ഗുഹയിലേക്കും എത്തിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇന്നലെ വൈകിട്ട് 5.30ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അമർനാഥ് ഗുഹയ്ക്കുമുകളിൽ നിന്നാണ് ജലപ്രവാഹമുണ്ടായതെന്ന് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് അറിയിച്ചു. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച അമർനാഥ് തീർത്ഥാടനം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 30നാണ് പുനരാരംഭിച്ചത്. 72,000 ത്തിലധികം തീർത്ഥാടകരാണ് അതിനുശേഷം ഇവിടം സന്ദർശിച്ചതെന്ന് അധികൃതർ അറിയിച്ചു.