രാജ്യ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തലവേദന കൂടുന്നു. തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാൻ, ഹരിയാന കോൺഗ്രസ് എംഎൽഎമാരെ കഴിഞ്ഞ ദിവസം കൂട്ടത്തോടെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ അതുകൊണ്ടും കോൺഗ്രസിലെ പ്രശ്നങ്ങൾ തീരുന്നില്ല.
കോൺഗ്രസിലെ ചില എംഎൽഎമാർ അസ്വസ്ഥത പ്രകടിപ്പിച്ച് കൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
രാജസ്ഥാനിൽ തങ്ങൾക്ക് ലഭിക്കേണ്ട ബഹുമാനം കോൺഗ്രസിൽ നിന്ന് ലഭിക്കുന്നില്ല എന്നാണ് സൈനിക ക്ഷേമ സഹമന്ത്രി രാജേന്ദ്ര ഗുധ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.
2018 നിയമസഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി ചിഹ്നത്തിൽ വിജയിക്കുകയും 2019 ൽ കോൺഗ്രസിൽ ലയിക്കുകയും ചെയ്ത ആറ് എംഎൽഎ മാരിൽ ഒരാളാണ് രാജേന്ദ്ര ഗുധ.
“കോൺഗ്രസിൽ ലയിച്ച എംഎൽഎമാർക്ക് അർഹമായ ബഹുമാനം കിട്ടുന്നില്ല. മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ബഹുമാനത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഞങ്ങളുടെ കൂടെ ഇരുന്ന് ഞങ്ങളുടെ ആധി കൂടി കേൾക്കുന്നത് നന്നായിരിക്കും”- ഗുധ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി ഇൻചാർജ് അജയ് മാക്കൻ നേരത്തെ നൽകിയ ചില വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല എന്നും ഗുധ പറഞ്ഞു.
മറ്റ് എംഎൽഎ മാരെ മാറ്റിയിരിക്കുന്ന ഉദയ്പൂരിലെ ആഡംബര ഹോട്ടലിലേക്ക് ഗുധയും 4 എംഎൽഎമാരും എത്തിയിട്ടില്ല.
കോൺഗ്രസ് എംഎൽഎമാരായ ബൽവാർ പൂനിയും ഗിർധാരിലാലും മാത്രമേ ഹോട്ടലിൽ ഇല്ലാതെയുള്ളൂ എന്ന് മുതിർന്ന പാർട്ടി നേതാവ് അറിയിച്ചതായാണ് റിപ്പോർട്ട്. ഇവർ പാർട്ടി ജോലികൾ കാരണമാണ് ഏത്താത്തതെന്നും പാർട്ടി നേതാവ് അറിയിച്ചു.
രണ്ട് ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) നിയമസഭാംഗങ്ങളായ രാജ്‌കുമാർ റോട്ടും റാംപ്രസാദും ചില പ്രശ്നങ്ങൾ ഉന്നയിച്ചിയുണ്ടെന്നും അവ പരിഹരിച്ച് അവരെയും ഹോട്ടലിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 10 ന് ആണ് നടക്കുക.
ഹരിയനയിലും രാജസ്ഥാനിലും കോൺഗ്രസ് സീറ്റ് പിടിക്കാൻ പല തന്ത്രങ്ങളും ബിജെപി പയറ്റുന്നുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സീറ്റു നൽകിയതിൽ കോൺഗ്രസ്സ് എംഎൽഎമാരിൽ അതൃപ്തി പുകയുമ്പോഴാണ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി ബിജെപി കോൺഗ്രസിന് തലവേദന സൃഷ്ടിച്ചത്.
ഹരിയാനയിലും, പുറത്തുള്ളവർക്ക് സീറ്റ് നൽകിയതിൽ കോൺഗ്രസിൽ അതൃപ്തിയുണ്ട്. ഇവ മുതലെടുത്ത് ബിജെപി കുതിരക്കച്ചവടത്തിന് ഒരുങ്ങുമെന്ന ഭീതിയിലാണ് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയത്.
നേരത്തെ ഗുജറാത്തിൽ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നപ്പോഴും കോൺഗ്രസ് എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. അന്ന് തന്ത്രപരമായ നീക്കത്തിനൊടുവിൽ അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.