തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് തന്ത്രത്തെ തുറന്ന് വിമർശിച്ച് തൃക്കാക്കരയിലെ മുൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയും, മുൻ എറണാകുളം എംപിയും സിപിഎം സഹായാത്രികനുമായ സെബാസ്റ്റ്യൻ പോൾ.
ഇടത് സ്ഥാനാര്‍ത്ഥിയെ അതരിപ്പിച്ച രീതിയും, പ്രചാരണ രീതിയും ശരിയായില്ലെന്ന് സെബാസ്റ്റ്യന്‍ പോൾ പറഞ്ഞു.
പ്രദേശിക പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി പുറത്തുനിന്നുള്ളവര്‍ പ്രചരണത്തില്‍ തള്ളിക്കയറി. കെ വി തോമസിലെ അമിത പ്രതീക്ഷ വെറുതെയായിയെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു. കെ വി തോമസിനെ ഇറക്കിയത് നെഗസ്റ്റീവ് ഫാക്ടറായിയെന്നും തോമസിന്‍റെ പാര്‍ട്ടി മാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വതന്ത്ര സ്ഥാനാർത്ഥിയായ തന്നെ പോലും 1998 ലെ നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ വെച്ചാണ് സഖാവ് എം.എം ലോറൻസ് പ്രഖ്യാപിച്ചത്. പാർട്ടിക്ക് അങ്ങനെ ചില രീതിയുണ്ട്.
എന്നാൽ ഇത്തവണ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് സമുദായ സ്ഥാപനത്തിൽ വെച്ചാണ്. ജില്ലാ കമ്മിറ്റിയും പാർട്ടി നേതാക്കളും വെറും കാഴ്ചക്കാരായത് അടിയുറച്ച പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചു. അങ്ങനെയായിരുന്നില്ല സ്ഥാനാർഥി പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി പോലും കാഴ്ചക്കാരനായി.
ജില്ലാ കമ്മിറ്റി ഓഫീസിന്റെ പ്രാധാന്യം തുടക്കത്തിലേ നഷ്ടമായി. അമിതമായ പ്രചാരണം മണ്ഡലത്തിലെ പ്രവർത്തകരെയും വോട്ടർമാരെയും ഉപരോധിച്ചതിന് തുല്യമായി മാറി.
സാധാരണ ജനങ്ങളെ അറിയുന്ന സാധരണ പ്രവർത്തകരല്ല തൃക്കാക്കരയിൽ വോട്ട് ചോദിച്ചിറങ്ങിയത്.
നാട്ടുകാരെ നേരിട്ടറിയാത്ത, എങ്ങുനിന്നൊക്കെയോ വന്ന നേതാക്കൾക്കളുടെ ആധിഖ്യം കാരണം മണ്ഡലത്തിലെ സാധാരണ പ്രവർത്തകർക്ക് സ്വാഭാവിക തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തി വോട്ട് പിടിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.
താൻ മത്സരിച്ച തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുള്ള നേതാക്കൾ ഉണ്ടെങ്കിലും അവർ തന്ത്രങ്ങൾ ആവിഷ്കരിച്ച് പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള നിർദേശം നൽകുകയാണ് ചെയ്തത്.
തിരഞ്ഞെടുപ്പിൽ അവരുടെ പ്രാധാന്യം ഇല്ലാതാക്കുന്ന ഒന്നും പുറത്ത് നിന്ന് വന്ന നേതാക്കന്മാർ ചെയ്തില്ല. അതിന്റെ ഫലമാണ് അന്നത്തെ തിരഞ്ഞെടുപ്പ് ഫലം എന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
കെ വി തോമസിന്റെ വരവും തിരഞ്ഞെടുപ്പിൽ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ എറണാകുളത്തെ പ്രധാന നേതാവായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സെബാസ്റ്റ്യൻ പോൾ എന്നിരിക്കെ പ്രചാരണത്തിന് മേൽ വരുന്ന വിമർശനം ഇടത് പക്ഷത്തിനകത്ത് തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ ബഹുസ്ഫുരണമാണ്.
തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമാണെന്ന് സിപിഐയും വിമർശിച്ചു. മണ്ഡലത്തെ മനസ്സിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും പ്രചാരണ കോലാഹലം തിരിച്ചടിച്ചു എന്നുമാണ് സിപിഐ വിമർശനം