കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് ആസൂത്രിത കൊലപാതകങ്ങൾ വർധിക്കുന്നതിന് പിന്നാലെ ,ശ്രീനഗറിൽ നിയമിച്ച 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റാൻ സർക്കാർ ഉത്തരവിട്ടു. സ്ഥലം മാറ്റണമെന്ന ഇവരുടെ ആവശ്യത്തെത്തുടർന്നാണ് നടപടി.
കശ്മീരി പണ്ഡിറ്റ് സമൂഹത്തെയും കുടിയേറ്റ തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അധികരിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് തൊട്ടുപിന്നാലെയാണ് നടപടി.
മെയ് 12 ന് തീവ്രവാദികളുടെ വെടിയേറ്റ് സെൻട്രൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ രാഹുൽ ഭട്ട് കൊല്ലപ്പെട്ടത് മുതൽ
ആറായിരത്തിലധികം കശ്മീരി പണ്ഡിറ്റുകളാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്.
വ്യാഴാഴ്ച,കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണത്തിൽ ഒരു ബാങ്ക് ജീവനക്കാരനും ഒരു ഇഷ്ടിക ചൂള തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. സംഭവങ്ങളിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. മേയ് 1 മുതൽ കശ്മീരിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ ബാങ്ക് മാനേജർ എട്ടാമതും തൊഴിലാളി ഒമ്പതാമത്തെ ഇരയുമാണ്.