ഗുജറാത്തിൽ സ്വയം വിവാഹം ചെയ്യാൻ തീരുമാനിച്ച യുവതിക്കെതിരെ ബിജെപി നേതാവ് രംഗത്ത്. ബിജെപി സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ലയാണ് സ്വയം വിവാഹിതയാകാനുള്ള പെൺകുട്ടിയുടെ തീരുമാനത്തിനത്തിനെതിരെ രംഗത്ത് വന്നത്.
“അവൾ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനാണ് തീരുമാനമെങ്കിൽ , അത് ഞങ്ങൾ അനുവദിക്കില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണ്”-സുനിത ശുക്ല പറഞ്ഞു.
24 കാരിയായ ക്ഷമാ ബിന്ദു സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത് അടുത്തിടെ വലിയ വാർത്ത ആയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി സ്വയം വിവാഹിതയാവുന്നത്.
ജൂൺ 11 ന് ആണ് വിവാഹം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഗോത്രയിലെ ഒരു ക്ഷേത്രത്തിൽ വിവാഹ ചടങ്ങിനായി അപേക്ഷ നൽകിയിട്ടുണ്ട്.
ബിന്ദുവിന് മാനസികാസ്വാസ്ഥ്യമാണെന്ന് സുനിത ശുക്ല ആരോപിച്ചു.
ആൺകുട്ടിക്ക് ആൺകുട്ടിയെയോ പെൺകുട്ടിക്ക് പെൺകുട്ടിയെയോ വിവാഹം കഴിക്കാമെന്ന് ഹിന്ദു സംസ്‌കാരത്തിൽ ഒരിടത്തും പറയുന്നില്ലെന്നും അവർ പറഞ്ഞു.
“സ്ഥലം തിരഞ്ഞെടുക്കുന്നതിന് ഞാൻ എതിരാണ്, അവളെ ഒരു ക്ഷേത്രത്തിലും വിവാഹം കഴിക്കാൻ അനുവദിക്കില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണ്. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ, ഒരു നിയമവും നിലനിൽക്കില്ല”-സുനിത ശുക്ല പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ആണ് തന്റെ
വ്യത്യസ്ത തീരുമാനം കൊണ്ട് ക്ഷമാ ബിന്ദു വാർത്തകളിൽ ഇടം പിടിച്ചത്.
തനിക്ക് വിവാഹിതയാകാൻ താത്പര്യമില്ലെന്നും എന്നാൽ വധുവാകാനുള്ള ആഗ്രഹംകൊണ്ടാണ് തന്നെ തന്നെ വിവാഹം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും യുവതി പറഞ്ഞു. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹത്തിന് വീട്ടുകാരുടെ അനുഹ്രഹവും ആശിർവാദവുമുണ്ടെന്നും അവർ പറയുന്നു.
‘വിവാഹം കഴിക്കുന്നുവെങ്കിൽ അത് ഏറ്റവും അധികം സ്നേഹിക്കുന്ന ഒരാളെയാകണം എന്നാണ് വിശ്വസിക്കുന്നത്. ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്നെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്’ ക്ഷമ കൂട്ടിച്ചേർത്തു.
സോഷ്യോളജിയിൽ ബിരുദം നേടിയ ക്ഷമ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ്. ക്ഷമയുടെ പിതാവ് ദക്ഷിണാഫ്രിക്കയിലും മാതാവ് അഹമ്മദാബാദിലും എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്.