യുപിയിൽ ബിജെപി നേതാവ് പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച സംഭവത്തില്‍ കാണ്‍പൂരില്‍ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.
സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 40 പേർ പ്രതികളാണ്. 1000 പേരെ ഇനിയും തിരിച്ചറിയാനുണ്ട്.
ഗ്യാൻവാപി പള്ളി വിഷയത്തിൽ അടുത്തിടെ നടന്ന വാർത്താ സംവാദത്തിനിടെ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കാൺപൂരിലെ ഏതാനും മുസ്ലീം നേതാക്കൾ വെള്ളിയാഴ്ച കടകൾ അടച്ചിടാൻ ആഹ്വാനം ചെയ്ത്.
നഗരത്തിലെ മൊത്തവിപണിയായ പരേഡ് മാര്‍ക്കറ്റില്‍ ഒട്ടേറെ കച്ചവടക്കാര്‍ കടകളടച്ച് പ്രതിഷേധിച്ചു.
ബാക്കിയുള്ളവരോടും കടകളടക്കാൻ ഇവര്‍ ആവശ്യപ്പെട്ടു. എന്നാൽ ഒരുകൂട്ടം കടയുടമകൾ ഇതിന് തയ്യാറായില്ല. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
തുടർന്ന് ഇരുകൂട്ടരും തമ്മിൽ കല്ലേറും പെട്രോൾ ബോംബ് ആക്രമണവും ഉണ്ടായി. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സംഭവത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസെത്തി ലാത്തി വീശിയും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് ആൾകൂട്ടത്തെ പിരിച്ചുവിട്ടത്.
സ്ഥലത്ത് സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആണ് പോലീസ് അറിയിച്ചത്.