ഭാര്യക്ക് ലഭിച്ച സർക്കാർ ജോലിക്ക് പോകാതിരിക്കാൻ ഭാര്യയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. പശ്ചിമബംഗാളിലെ പൂർവ ബർധമാൻ ജില്ലയിലെ കേതുഗ്രാമിൽ ഇന്നലെയാണ് സംഭവം.
നഴ്‌സായ രേണു ഖാത്തൂന്റെ വലത് കൈപ്പത്തിയാണ് ഭർത്താവ് ഷേർ മുഹമ്മദ് വെട്ടിമാറ്റിയത്.
ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിംഗിലായിരുന്ന രേണുവിന് അടുത്തിടെയാണ് സർക്കാർ ജോലി ലഭിച്ചത്.സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ച ഭാര്യ, തന്നെ വിട്ടുപോകുമോ എന്ന ഭയത്തെ തുടർന്നാണ് യുവാവ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്. ജോലിക്ക് പോകുന്നത് പല തവണ ഷേർ മുഹമ്മദ് വിലക്കിയിരുന്നെങ്കിലും രേണു തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെയാണ് സുഹൃത്തുക്കളുമായി കൂടിയാലോചിച്ച് രേണുവിനെ ആക്രമിക്കാൻ തീരുമാനിച്ചത്.
രേണു ഉറങ്ങിക്കിടക്കിടന്ന സമയം മുഹമ്മദ് മൂർച്ചയുള്ള കത്തിയുപയോഗിച്ച് അവരുടെ വലതുകൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് പ്രതി തന്നെയാണ് ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ വെട്ടിമാറ്റിയ കൈപ്പത്തി കൊണ്ടുപോയില്ല.
ഒരു തരത്തിലും കൈപ്പത്തി തുന്നിച്ചേർക്കാൻ കഴിയാതിരിക്കാനായിരുന്നു നീക്കം.
രേണുവിനെ ആദ്യം ബർധമാനിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ദുർഗാപുറിലെ സ്വകാര്യ നഴ്സിങ് ഹോമിലേക്ക് മാറ്റി. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ മുഹമ്മദും കൂട്ടാളികൾക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.