ചാനൽ ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാനും രംഗത്ത് വന്നു.
വിശുദ്ധ മതമായ ഇസ്ലാമിനെ അപമാനിക്കാനും മുസ്ലീങ്ങളുടെ വികാരത്തെ പ്രകോപിപ്പിക്കാനും മതഭ്രാന്തന്മാരായ വ്യക്തികളെ അനുവദിക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നാണ് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞത്. ഇന്ത്യയിലെ ഭരണകക്ഷിയുടെ ഭാഗമായ ഒരു വ്യക്തി ഇസ്‌ലാമിന്റെ പ്രവാചകനെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുന്നുവെന്നും സബിഹുല്ല ട്വിറ്ററിൽ കുറിച്ചു.
വിവാദ പരാമർശം ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയത് നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ഇന്ത്യ പരിശ്രമിക്കുന്നതിനിടെയാണ് താലിബാന്റെ പ്രതികരണം.
പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഇതുവരെ 14ഓളം രാജ്യങ്ങളാണ് അതൃപ്തി അറിയിച്ചത്.ഇറാൻ, ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.
ആക്ഷേപകരമായ ട്വീറ്റുകളും അഭിപ്രായങ്ങളും ഒരു തരത്തിലും സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം വിവാദ പരാമർശം രാജ്യത്തെ സാമ്പത്തികമായും ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.വിവിധ രാജ്യങ്ങളിലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ഉയരുന്നുണ്ട്.
അതിനിടെ, ചർച്ചയിലെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ തുടർച്ചയായി വേട്ടയാടുന്ന രാജ്യം സംരക്ഷകരാകാൻ നോക്കേണ്ടെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മതഭ്രാന്തരെ മഹത്വവത്കരിക്കുന്ന പാകിസ്ഥാനെപ്പോലെയല്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ
പറഞ്ഞിരുന്നു.