സില്‍വര്‍ലൈന്‍ പദ്ധതിയിക്ക് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ, ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്.
സർക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കുന്നതാണ് വിളപ്പിൽശാലയിൽ ഇഎംഎസ് അക്കാദമിയിലെ വികസന സെമിനാറിലെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗം.
‘സില്‍വര്‍ ലൈല്‍ പോലുള്ള വികസന പദ്ധതികളാകുമ്പോ അതിന് കേന്ദ്രാനുമതി വളരെ പ്രധാനമാണ്.കേന്ദ്ര അനുമതി ഇല്ലാതെ നടത്താന്‍ പറ്റില്ല. അപ്പോ അതിന്റെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിക്കൊണ്ടു വന്നാല്‍.. അത് സ്വാഭാവികമായും ബിജെപി കൂടെ അതിന്റെ കൂടെ ചേരുമ്പോള്‍, കേന്ദ്ര ഗവണ്‍മെന്റ്, നേരത്തെ അനുമതി തരുന്ന കാര്യത്തി്ല്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഒന്ന് ശങ്കിച്ച് നില്‍ക്കും.അപ്പോ അനുകൂല നിലപാട് വന്നാല്‍ മാത്രമേ നമുക്കതുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.’-മുഖ്യമന്ത്രി പറഞ്ഞു
നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ.
പ്രതിപക്ഷ സമരങ്ങള്‍ വികസനം അട്ടിമറിക്കാനാണെന്നും അതിനെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ പാർട്ടിയിലുമുണ്ടെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗൺസിലറെ ‘ഉത്തമനായ സഖാവ്’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
നിക്ഷേപപദ്ധതിക്ക് നേരത്തെ നല്‍കിയ അനുമതിയുടെ കാലാവധി കഴിഞ്ഞ് നഗരസഭാ കൗണ്‍സിലിനെ വീണ്ടും സമീപിച്ചപ്പോള്‍ അനുമതി നല്‍കാത്ത സംഭവവുമുണ്ടായെന്നും ഇതു തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കാര്‍ ഇത്തരം കാര്യത്തില്‍ ഇടപെടരുതെന്നും തിരുത്തി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.