11 സംസ്ഥാനങ്ങളിൽ നിന്ന് 41 സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം, മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ വിവേക് തൻഖ വിഖ്യാത പരിസ്ഥിതി പ്രവർത്തകൻ ബൽബീർ സിംഗ് സീചെവാൾ, ആർജെഡിയുടെ മിസ ഭാരതി, ആർഎൽഡിയുടെ ജയന്ത് ചൗധരി എന്നിവർ വെള്ളിയാഴ്ച രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിജയികളിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ 11 സ്ഥാനാർത്ഥികളും തമിഴ്‌നാട്ടിൽ 6 പേരും ബീഹാറിൽ 5 പേരും ആന്ധ്രാപ്രദേശിൽ 4 പേരും മധ്യപ്രദേശിലും ഒഡീഷയിലും 3 പേർ വീതവും ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ 2 പേർ വീതവും ഉത്തരാഖണ്ഡിൽ ഒരു സ്ഥാനാർത്ഥിയും എതിരില്ലാതെ വിജയിച്ചു.
രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടിക :
തമിഴ്നാട്
ഭരണകക്ഷിയായ ഡിഎംകെയുടെ മൂന്ന് നോമിനികൾ ഉൾപ്പെടെ ജൂൺ 10ന് രാജ്യസഭയിലേക്ക് ദ്വൈവാർഷിക തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് സ്ഥാനാർത്ഥികളെയും എതിരില്ലാതെ തിരഞ്ഞെടുത്തു .
ഭരണകക്ഷിയായ ഡിഎംകെയുടെ എസ് കല്യാണസുന്ദരം, ആർ ഗിരിരാജൻ, കെആർഎൻ രാജേഷ് കുമാർ, എഐഎഡിഎംകെയുടെ സി വി ഷൺമുഖം, ആർ ധർമർ, കോൺഗ്രസ് സ്ഥാനാർഥി പി ചിദംബരം എന്നിവരെയും എതിരില്ലാതെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
പഞ്ചാബ്
വിഖ്യാത പരിസ്ഥിതി പ്രവർത്തകൻ ബൽബീർ സിംഗ് സീചെവാളും വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ വിക്രംജിത് സിംഗ് സാഹ്‌നിയും പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് എഎപി സ്ഥാനാർത്ഥികളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ബിഹാർ
ബിഹാറിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളായ മിസാ ഭാരതി, ഫയാസ് അഹമ്മദ് (ആർജെഡി), സതീഷ് ചന്ദ്ര ദുബെ, ശംഭു ശരൺ പട്ടേൽ (ബിജെപി), ഖീരു മഹ്തോ (ജെഡിയു) എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ കൈമാറിയതായി വിധാൻ സഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഉത്തർപ്രദേശ്
ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് ബി.ജെ.പിയിലെ എട്ട് പേർ ഉൾപ്പെടെ പതിനൊന്ന് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. സമാജ്‌വാദി പാർട്ടി (എസ്‌പി) പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും പട്ടികയിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ ലോക്ദളിൽ നിന്ന് (ആർഎൽഡി) ജയന്ത് ചൗധരിയും എസ്പിയിൽ നിന്ന് ജാവേദ് അലി ഖാനും രാജ്യസഭയിലെത്തി.
ദർശന സിംഗ്, ബാബു റാം നിഷാദ്, മിഥിലേഷ് കുമാർ, രാധാ മോഹൻ ദൽ അഗർവാൾ, കെ ലക്ഷ്മൺ, ലക്ഷ്മികാന്ത് ബാജ്‌പേയ്, സുരേന്ദ്ര സിംഗ് നഗർ, സംഗീത യാദവ് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾ.
തെലങ്കാന
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്), ഡോ ബി പാർത്ഥസാരധി റെഡ്ഡി, ഡി ദാമോദർ റാവു എന്നിവർ രാജ്യസഭാംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
മധ്യപ്രദേശ്
കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ വിവേക് തൻഖ, ബിജെപിയുടെ സുമിത്ര വാൽമീകി, കവിതാ പാട്ടിദാർ എന്നിവരെ മധ്യപ്രദേശിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
ഛത്തീസ്ഗഡ്
ഭരണകക്ഷിയായ കോൺഗ്രസിന്റെ നോമിനികളായ രാജീവ് ശുക്ലയും രഞ്ജീത് രഞ്ജനും ഛത്തീസ്ഗഡിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഒഡിഷ
ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ (ബിജെഡി) മൂന്ന് രാജ്യസഭാ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചു. സുലത ദിയോ, മനസ് രഞ്ജൻ മംഗരാജ്, സുസ്മിത് പത്ര എന്നിവരാണ് രാജ്യസഭയിലെത്തിയ ബിജെഡി സ്ഥാനാർത്ഥികൾ.
ജാർഖണ്ഡ്
ജാർഖണ്ഡിൽ നിന്ന് രാജ്യസഭയിലേക്ക് ജാർഖണ്ഡ് മുക്തി മോർച്ചയുടെ മഹുവ മാജിയും ഭാരതീയ ജനതാ പാർട്ടിയുടെ ആദിത്യ സാഹുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശ്
ദ്വിവത്സര തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ നിന്ന് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെ നാല് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി കൽപ്പന സൈനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.