യുപിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച്ച തുടരും.
ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷണത്തിൽ തന്നെ തുടരാൻ സുപ്രീം കോടതി നിദേശിച്ചു. ഇതിന്റെ ചുമതല ജില്ലാ മജിസ്‌ട്രേറ്റിനെ ഏൽപ്പിച്ചു. അതേ സമയം മുസ്‌ലീംകൾക്ക് പ്രാർത്ഥന നടത്താൻ തടസ്സമുണ്ടാകരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
വാരണാസി സിവിൽ കോടതിയുടെ സീൽ ചെയ്യാനുള്ള ഉത്തരവ് ശിവലിംഗം സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രച്ചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
അതേ സമയം, ഗ്യാൻവാപി പള്ളിയിൽ നടക്കുന്ന സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തിയ അഡ്വ. കമ്മീഷണറെ വാരണാസി ജില്ലാ കോടതി നീക്കി. സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വ. കമ്മീഷണർ അജയ് മിശ്രയേയാണ് മാറ്റിയത്.
സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് രണ്ട് ദിവസം കൂടി അനുവദിച്ചതിന് പിന്നാലെയാണ് കോടതി നടപടി.
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാന്‍വാപി പള്ളിയിലെ പുറം ഭിത്തികളിലെ ഹിന്ദു ദേവതകളുടെ പ്രതിമകൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഡൽഹിയിലെ അഞ്ച് സ്ത്രീകൾ 2021 ഏപ്രിൽ 18 ന് കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ കോടതി നടപടികൾക്ക് അടിസ്ഥാനം. തുടര്‍ന്ന് പള്ളിക്കകത്തും വിഗ്രഹങ്ങളുണ്ട് എന്ന വാദം ഉയര്‍ന്നു. അത് കണ്ടെത്താനായാണ് സര്‍വ്വേ നടന്നത്. സർവേയിൽ കിണറില്‍ വിഗ്രഹം കണ്ടെത്തിയെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു.