ഉക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു.
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ബംഗാൾ സർക്കാർ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീറ്റ് അനുവദിച്ച നടപടിയാണ് കേന്ദ്രം തടഞ്ഞത്.
വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇതനുവദിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. റഷ്യ- യുക്രൈൻ യുദ്ധ സാഹചര്യത്തിൽ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ- ദന്തൽ വിദ്യാര്‍ത്ഥികളാണ്.
തങ്ങളുടെ തുടർ പഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.
ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാര്‍ത്ഥികളിൽ ഭൂരിഭാഗം പേരും മെഡിക്കൽ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാൽ നാട്ടിൽ തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
ഇതിനിടെയാണ് വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞത്.
അതേ സമയം, റഷ്യ യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകും.