വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മെയ് 17 പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഗ്യാൻവാപി പള്ളിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.
ഗ്യാന്‍വാപി പളളിയുടെ കിണറില്‍ ശിവലംഗം കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ഹിന്ദു സംഘടനയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടിരിക്കുന്നത്. പള്ളിയുടെ ഈ ഭാഗം അടച്ച് സീല്‍ ചെയ്യാന്‍ ജില്ലാ സിവില്‍ കോടതിയും ഉത്തരവിട്ടിരിക്കുന്നു. അയോധ്യയിലെ ബാബരി മസ്‌ജിദില്‍ രാമവിഗ്രഹം ഉണ്ടായതില്‍ നിന്നുമാണ് രാമജന്‍മഭൂമി പ്രശ്‌നം തന്നെ തുടങ്ങുന്നത്. രാമ വിഗ്രഹം 1949-ല്‍ ഇരുട്ടിന്റെ മറവില്‍ ആരോ കൊണ്ടുവെച്ചതായിരുന്നു എന്ന് വ്യക്തമായിട്ടും പക്ഷേ സംഭവങ്ങള്‍ നാടകീയമായി മുന്നേറുകയാണുണ്ടായത്.
അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു യു.പി. എന്ന അന്നത്തെ യുണൈറ്റഡ് പ്രൊവിന്‍സ് മുഖ്യമന്ത്രിയായ ജി.വി.പന്തിനോട് ആവശ്യപ്പെട്ടത് ആ വിഗ്രഹം എടുത്ത് മാറ്റാനായിരുന്നു. പിന്നീട് പള്ളി അടച്ചിടുകയും ചെയ്‌തു–ദശാബ്ദങ്ങള്‍ക്കു ശേഷം മറ്റൊരു പ്രധാനമന്ത്രിയായ രാജീവ്‌ഗാന്ധി ഹിന്ദുക്കള്‍ക്ക് ആരാധനയ്‌ക്കായി ബാബരി മസ്‌ജിദ് തുറന്നു കൊടുക്കും വരെ. തര്‍ക്കമന്ദിരമാക്കി മാറ്റുക എന്ന ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് പിന്നീട് ബാബരി മസ്‌ജിദ് തകര്‍ക്കുക എന്ന അടുത്ത ഘട്ടത്തിലേക്ക് ഹിന്ദുത്വ വിഭാഗങ്ങള്‍ കടന്നത്. ഇതേ മാതൃകയിലാണോ കാശിയിലും കാര്യങ്ങള്‍ പോകുന്നതെന്ന് സംശയിക്കാവുന്ന സംഭവങ്ങളാണ് കാശിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഗ്യാന്‍വാപിയിലാകട്ടെ ഡല്‍ഹി സ്വദേശികളായ അഞ്ച് ഹിന്ദു സ്‌ത്രീകള്‍ തങ്ങള്‍ക്ക് പള്ളിയുടെ പുറത്തുള്ള വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ സൗകര്യം ചെയ്‌തുതരണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ഇന്നത്തെ സാഹചര്യത്തിലേക്ക് നാടകീയമായി നീങ്ങിയത്. പള്ളിയിലെ പുറം ഭിത്തികളിലെ ഹിന്ദു ദേവതകളുടെ പ്രതിമകൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഡൽഹിയിലെ അഞ്ച് സ്ത്രീകൾ 2021 ഏപ്രിൽ 18 ന് കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ കോടതി നടപടികൾക്ക് അടിസ്ഥാനം. തുടര്‍ന്ന് പള്ളിക്കകത്തും വിഗ്രഹങ്ങളുണ്ട് എന്ന വാദം ഉയര്‍ത്തപ്പെടുന്നു, അത് കണ്ടെത്താനായി സര്‍വ്വേ നടക്കുന്നു, കിണറില്‍ വിഗ്രഹം കണ്ടെത്തിയെന്ന് അഭിഭാഷകന്‍ അവകാശപ്പെടുന്നു, പള്ളിയിലെ വിവാദ ഭാഗം സീല്‍ ചെയ്യുന്നു-കാര്യങ്ങള്‍ നീങ്ങുന്നത് അയോധ്യ മാതൃകയിലാണ്. പള്ളിക്കകത്ത് വിഗ്രഹം വന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങള്‍, പള്ളിക്കകത്ത് സര്‍വ്വേ നടത്താന്‍ ജില്ലാകോടതി അനുമതി കൊടുത്ത നടപടി ശരിയോ തുടങ്ങിയ കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടുമോ എന്നതെല്ലാം ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന ചോദ്യങ്ങളാണ്. പള്ളിക്കകത്ത് സര്‍വ്വേ നടത്താന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ടവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. പക്ഷേ കാര്യങ്ങള്‍ നാടകീയമായി മറ്റൊരു തലത്തിലേക്ക് പോകുകയാണെന്ന തിരിച്ചറിവിലായിരിക്കാം ഉന്നത നീതിപീഠം ഇടപെടുന്നത്.
ജില്ലാ കോടതി ഉത്തരവ് പ്രകാരം നടത്തുന്ന സര്‍വ്വേയുടെ അറുപത് ശതമാനത്തിലധികം ഇന്നലെയോടെ പൂര്‍ത്തിയായി. മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു ആരാധനാ ചിഹ്നങ്ങൾ ഉണ്ടെന്ന അവകാശവാദത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനാണ് സർവേ നടത്തുന്നത്.