വാരണാസിയിലെ ഗ്യാൻവാപി പള്ളി സർവേ വിവാദം തുടരുന്നതിനിടെ, ഉത്തർപ്രദേശിലെ മഥുരയിലെ കൃഷ്ണ ജന്മഭൂമിയോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയുടെ വീഡിയോഗ്രാഫി ആവശ്യപ്പെന്ന ഹർജി പരിഗണിക്കാൻ മഥുരയിലെ പ്രാദേശിക കോടതി സമ്മതിച്ചു.
13.37 ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്ന ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചതെന്ന് ഹർജിയിൽ അവകാശപ്പെടുന്നു. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് പരിസരത്ത് വീഡിയോ സർവേ നടത്തുന്നതിന് അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മസ്ജിദ് നീക്കം ചെയ്യണമെന്നും ക്ഷേത്രത്തിനുള്ള സ്ഥലം തിരികെ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാല് മാസത്തിനകം തീർപ്പാക്കണമെന്ന് മഥുര കോടതിയോട് മേയ് 12-ലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടിരുന്നു. വാദം കേൾക്കുന്നതിൽ സുന്നി വഖഫ് ബോർഡും മറ്റ് കക്ഷികളും ഇടപെടുകയോ മറ്റോ ചെയ്താൽ കോടതിക്ക് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാ തർക്ക കേസിൽ ഇതുവരെ ഒമ്പത് കേസുകളാണ് മഥുര കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.