ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്.
തുല്യവേതനം ഉറപ്പാക്കും,സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പിന്‍റെ പ്രധാന നിർദ്ദേശങ്ങൾ. സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ചർച്ച നടന്നത്.
5000 പേജുള്ള റിപ്പോർട്ടാണ് ഹേമ കമ്മിറ്റി തയ്യാറാക്കിയത്. നിർദേശങ്ങൾ തയ്യാറാക്കാൻ സാംസ്കാരിക വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് തയാറാക്കിയ കുറിപ്പാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സിനിമ മേഖലയിൽ സമഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സാംസ്കാരിക വകുപ്പ് നിർദേശിക്കുന്നു. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കരുത്, സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിർദേശങ്ങൾ.
ഹേമ കമ്മീറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിനായി സമഗ്ര നിയമനിർമാണം വേണമെന്നും കരട് നിർദേശങ്ങളിൽ പറയുന്നു.