എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ പലവിധ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോ-ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണ് മസ്‌ക് ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്.
വാണിജ്യ, സര്‍ക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്.
വാണിജ്യ, സര്‍ക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് മാത്രമായിരിക്കും തുക ഈടാക്കുകയെന്നും സാധാരണ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ സൗജന്യമായിരിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.
മാസ്കിന്റെ പ്രസ്താവനയിൽ ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിരക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമേ ആപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായും മസ്‌ക് അറിയിച്ചു. ബോട്ടുകളും അനാവശ്യ സന്ദേശങ്ങളും(സ്പാം) ആപ്പില്‍ നിന്ന് നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുമെന്നും മസ്‌ക് അറിയിച്ചു.
മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെയും നിയമ തലവന്‍ വിജയ ഗാഡ്ഡെയെയും നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വിറ്ററിന്റെ നയങ്ങളെ സംബന്ധിച്ച് ഗാഡ്ഡെയെ മസ്‌ക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഈ വര്‍ഷാവസാനം 44 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ മസ്‌ക് അഗര്‍വാളിനെ നീക്കാന്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ടുകള്‍.
വിജയ ഗാഡ്ഡെയെ നീക്കുമ്പോള്‍ അവരുടെ ഓഹരി അടക്കം 12.5 മില്ല്യണ്‍ ഡോളര്‍ ഗാഡ്ഡെയ്ക്ക് നല്‍കേണ്ടി വരും. 17 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്ന ഗാഡ്ഡെ കമ്പനിയിലെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ്. പരാഗ് അഗ്രവാളിനെ പുറത്താകുമ്പോൾ 43 മില്ല്യൺ ഡോളറും നൽകേണ്ടി വരും.
മസ്‌ക് ചുമതലയേറ്റതു മുതല്‍ ട്വിറ്റര്‍ ജീവനക്കാര്‍ തങ്ങളുടെ ഭാവിയില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.