അധിനിവേശ സമയത്ത് തകർക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിൽ അർത്ഥമില്ലെന്ന് “സദ്ഗുരു” ജഗ്ഗി വാസുദേവ് പറഞ്ഞു. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.
“ആയിരക്കണക്കിന് ക്ഷേത്രങ്ങൾ അധിനിവേശ വേളയിൽ തകർക്കപ്പെട്ടു. അവ സംരക്ഷിക്കാൻ അന്ന് കഴിഞ്ഞില്ല. ഇപ്പോൾ അവയെ കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല, കാരണം നിങ്ങൾക്ക് ചരിത്രം തിരുത്തിയെഴുതാൻ കഴിയില്ല” ജഗ്ഗി വാസുദേവ് പറഞ്ഞു.
” ഒരു സമയം ഒരു കാര്യം മാത്രം ചർച്ച ചെയ്ത് സമുദായങ്ങൾ തമ്മിലുള്ള വിവാദങ്ങളും അനാവശ്യ ശത്രുതയും നിലനിർത്തുന്നതിന് പകരം ഇരു സമുദായങ്ങളും [ഹിന്ദുവും മുസ്ലീങ്ങളും] ഒന്നിച്ചിരുന്ന് അത് പരിഹരിക്കണം. – അതാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി. എല്ലാം വലിയ തർക്കമാക്കി നമ്മൾ പാഴാക്കരുത്. പരിഹാരങ്ങളിലേക്ക് നീങ്ങുക.”
“തീർപ്പാക്കാൻ കഴിയാത്ത ഒരു തർക്കവുമില്ല. ആളുകളുടെ ഹൃദയത്തിൽ വേദനയുണ്ട്, അതിനാൽ അനന്തമായി തർക്കിക്കുന്നതിന് പകരം ഇരുന്ന് സംസാരിക്കണം. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഇതിൽ നിന്ന് മാറ്റിനിർത്തണം, കാരണം ഇത് ആർക്കും രാഷ്ട്രീയ മൈലേജായി മാറരുത്.” ജഗ്ഗി വാസുദേവ് കൂട്ടിച്ചേർത്തു.
“ഇന്ത്യയിൽ എല്ലാ ഭാഷകൾക്കും തുല്യ സ്ഥാനമുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് ഹിന്ദിയേക്കാൾ കൂടുതൽ സാഹിത്യമുണ്ട്. യഥാർത്ഥത്തിൽ. ഇന്ത്യ ഒന്നിന്റെയും സമാനതയിൽ രൂപപ്പെടാത്ത ഒരു അതുല്യ രാഷ്ട്രമാണ്. നമ്മൾ ഒരു കാലിഡോസ്കോപ്പ് ആണ് – അതാണ് നാടിന്റെ ഭംഗി. ഞങ്ങൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ, എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടുമെന്നത് സ്വാഭാവിക വാഗ്ദാനമായിരുന്നു. ദയവായി അത് അങ്ങനെ തന്നെ നിലനിർത്തുക. ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ളതുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ധാർമ്മികത മാറ്റരുത്.”–ജഗ്ഗി വാസുദേവ് അഭിമുഖത്തിൽ പറഞ്ഞു.