ഇന്ത്യയിൽ ആദ്യമായി ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും തെലങ്കാനയിലുമായിട്ടാണ് ഓമിക്രോണിന്റെ ബിഎ.5, ബിഎ.4, എന്നീ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്ടിൽ 19 വയസ്സുകാരിയിലാണ് ബിഎ.4 വകഭേദം സ്ഥിരീകരിച്ചത്. പെൺകുട്ടി നേരിയ തോതിലുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും വാക്‌സിൻ സ്വീകരിച്ചതാണെന്നും ‘സാർസ് കോവ്-2 ജിനോമിക്സ് കൺസോർഷ്യം(ഇൻസകോഗ്) അറിയിച്ചു. പെൺകുട്ടി യാത്ര ചെയ്തിട്ടില്ലെന്നും ഇൻസകോഗ് അറിയിച്ചു.
തെലങ്കാനയിൽ 80 വയസ്സുകാരനിലാണ് ബിഎ.5 വകഭേദം സ്ഥിരീകരിച്ചത്. വാക്സിനേഷൻ സ്വീകരിച്ച ഇദ്ദേഹത്തിനും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ. യാത്ര ചെയ്തിട്ടില്ല.
നേരത്തെ സൗത്ത് ആഫ്രിക്കൻ സ്വദേശിക്ക് ഹൈദരാബാദ് എയർപോർട്ടിൽ വെച്ച് ബി.എ.4 വകഭേദം സ്ഥിരീകരിച്ചിരുന്നു.
ബിഎ.4, ബിഎ.5 വകഭേദങ്ങൾ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണെന്ന് ഇൻസകോഗ് അറിയിച്ചു. ഈ ഉപവകഭേദങ്ങൾ രാജ്യത്ത് കാര്യമായ രോഗ വ്യാപനം ഉണ്ടാക്കിയിട്ടില്ലെന്നും ഇൻസകോഗ് കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യം സൗത്ത് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബിഎ.4, ബിഎ.5 എന്നീ ഒമിക്രോൺ വകഭേദങ്ങൾ ഇപ്പോൾ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ. 4, ബി.എ 5 വകഭേദങ്ങളാണ് നിലവിൽ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്നത്.