പട്ടിണിയുടെ വക്കിലെത്തിയ ശ്രീലങ്കയിലേക്ക് പ്രവഹിക്കുന്നത് ഇന്ത്യയുടെ അരി. ഇതു വരെ രണ്ടു ലക്ഷത്തി എഴുപതിനായിരം മെട്രിക് ടണ്‍ അരി ഇന്ത്യ അയല്‍രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ നല്‍കി. ഇന്ന് 11.000 മെട്രിക് ടണ്‍ കയറ്റി അയച്ചു.
അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക പാക്കേജ് ലഭിക്കുംവരെ വിദേശ കടം തിരിച്ചടവ് നടത്തില്ലെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചു. 3.88 ലക്ഷം കോടി രൂപയുടെ വിദേശ കടമാണ് തിരിച്ചടക്കാനുള്ളത്. രാജ്യത്തിന്റെ വിദേശനാണ്യകരുതല്‍ ശേഖരം പരിമിതമാണ്. എണ്ണ തുടങ്ങിയവ വാങ്ങാന്‍ പോലും ഇത് തികയില്ല.
കർഷകർക്കുള്ള വളം സബ്‌സിഡി പുനഃസ്ഥാപിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നിരവധി സൗകര്യങ്ങളും സബ്‌സിഡിയും സർക്കാർ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച തലസ്ഥാനമായ കൊളംബോയിൽ ശ്രീലങ്കൻ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കു നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.