ജാർഖണ്ഡിലെ ദിയോഘറിലെ ത്രികുട് പർവത്തിൽ റോപ്‌വേ അപകടത്തിൽപ്പെട്ട് 45 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം പൂർത്തിയായി. റോപ് വേയുടെ ട്രോളിയിൽ കുടുങ്ങിയ 48 പേരിൽ 46 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ 4 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ ഒരു സ്ത്രീ കൂടി ട്രോളിയിൽ നിന്ന് വീണു മരിച്ചു. തിങ്കളാഴ്ചയും ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.
വ്യോമസേനയും ഐടിബിപിയും ചേർന്നാണ് അതി ദുഷ്കരമായ രക്ഷാ ദൗത്യം പൂർത്തിയാക്കിയത്. ഹെലികോപ്റ്ററിൽ 2500 അടി ഉയരത്തിലെത്തി റോപ്‌വേയുടെ മുകളിലുള്ള ട്രോളികളിൽ കുടുങ്ങിയവരെ രക്ഷിക്കുകയായിരുന്നു.. ഉയർന്ന ഉയരവും ശക്തമായ കാറ്റും കാരണം ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു രക്ഷാപ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു . രക്ഷാപ്രവർത്തനത്തിനിടെ ഒരു ജവാന്റെ കാലിന് പരിക്കേറ്റു. അപകടത്തിൽ രക്ഷപ്പെട്ട 12ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രക്ഷാ പ്രവർത്തനം നടത്തിയ സൈനികരെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അഭിനന്ദിച്ചു. അപകടം സംബന്ധിച്ച് ഉടൻ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സോറൻ പറഞ്ഞു.