നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഫോണിൽ നിന്ന് ഏറ്റവും കൂടുതൽ വിവരങ്ങൾ നശിപ്പിച്ചത് ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന്റെ തലേ ദിവസമെന്ന് കണ്ടെത്തൽ. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലാണ് ദിലീന്റെയും കൂട്ടുപ്രതികളുടെയും ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയത്.
തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ നിർണായക വിവരം പുറത്തുവന്നിരിക്കുന്നത്. മുബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റഡ് ലിമിറ്റഡ് എന്ന ലാബാണ് വിവരങ്ങൾ നശിപ്പിക്കാനുള്ള സഹായങ്ങൾ ചെയ്ത് കൊടുത്തത്. ജനുവരി 29 നും 30 നും ഇടയിലാണ് വിവരങ്ങൾ നശിപ്പിച്ചിരിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകരാണ് മുംബൈലേക്ക് കൊറിയർ ആയി ഫോണുകൾ അയച്ച് കൊടുത്തതെന്നാണ് റിപ്പോർട്ട്. 4 ഫോണുകളാണ് അഭിഭാഷകർ മുംബൈലേക്ക് അയച്ചുകൊടുത്തത്.
ജനുവരി 29-ന് മുംബൈയില്‍ വെച്ച് വിവരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ അന്നേ ദിവസം തന്നെ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതോടെ 4 അഭിഭാഷകർ മുംബൈയിൽ എത്തി ഫോൺ വാങ്ങിക്കൊണ്ട് പോയതായാണ് കണ്ടെത്തൽ.
ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സംഘം ദിലീപ് അയച്ച നാല് ഫോണുകളിൽ രണ്ടെണ്ണം മാത്രമേ കോടതിയിൽ ഹാജരാക്കിയിട്ടുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്. ഫോൺ ഹാജരാക്കാൻ ഉത്തരവിട്ടത്തിന് ശേഷമാണ് കൂടുതൽ വിവരങ്ങൾ മായ്ച്ചതെന്നും സംഘം കണ്ടെത്തി.
സംഭവത്തില്‍ മുംബൈയിലെ ലാബിലന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചും ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഫോണുകളിൽ നശിപ്പിക്കപ്പെട്ട ഭൂരിഭാഗം വിവരങ്ങളുടെ മിറര്‍ ഇമേജുകകളും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനായിട്ടുണ്ട്. നഷ്ടപ്പെട്ട വിവരങ്ങളുടെ കുറച്ചു ഭാഗം മാത്രമാണ് വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നത്.
വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്റെയും കൂട്ടുപ്രതികളുടേതും അടക്കം 6 ഫോണുകളാണ് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധിച്ചത്.