നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാം. അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. തെളിവുകളുടെ ആധികാരികതയിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്നും കോടതി പറഞ്ഞു. ബാലചന്ദ്രകുമാർ പെട്ടെന്ന് പരാതിയുമായി വന്ന ഒരാളല്ല. പൊലീസിന് പരാതി നൽകുന്നതിനും മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനും ഒരുമാസംമുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷിക്കുന്നതിൽ എന്താണ് തടസ്സമെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ തുടരന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് നടൻ ദിലീപ്, സഹാേദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് തുടങ്ങി ആറുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഗൂഢാലോചന കേസ് ചുമത്താൻതക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നാണ് ദിലീപ് ബോധിപ്പിച്ചത്.