നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം വിചാരണക്കോടതിയും ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേസിൽ കക്ഷി ചേർന്ന, ആക്രമിക്കപ്പെട്ട നടിയും തുടരന്വേഷണത്തിനും വിചാരണയ്ക്കും കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വിചാരണക്കോടതി തന്നെ ഇതേ ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്.
ജഡ്‌ജി ഹണി എം. വർഗീസാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ നീണ്ടു പോകുമെന്നും ആറു മാസം കൂടി സമയം വേണമെന്നും അപേക്ഷയിൽ പറയുന്നു. വിചാരണ നടപടികൾ ഫെബ്രുവരി 16 നകം പൂർത്തിയാക്കാനാണ് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജി, സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി, സ്പെഷ്യൽ പ്രോസിക്യൂട്ടർ പദവി ഒഴിഞ്ഞ സംഭവം തുടങ്ങിയവ അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന.
കേസിൽ ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്റെ 500 ഓളം രേഖകളും പ്രതിഭാഗത്തിന്റെ 50 രേഖകളും പരിശോധിച്ചു. 84 തൊണ്ടിസാധനങ്ങളുടെ പരിശോധനയും പൂർത്തിയായി.