ഉക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “സൈനിക ഓപ്പറേഷൻ” പ്രഖ്യാപിച്ചു.
കിഴക്കൻ ഉക്രെയ്നിലെ ഉക്രേനിയൻ സൈനികരോട് ആയുധങ്ങൾ ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങാൻ പുടിൻ അഭ്യർത്ഥിച്ചു. എന്നാല്‍ ഉക്രെയിന്‍ പിടിച്ചെടുക്കാന്‍ റഷ്യക്ക് പദ്ധതിയില്ലെന്ന് ഇന്ന് രാവിലെ പുടിന്‍ ആവര്‍ത്തിച്ചു. പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചു കൊണ്ടാണിത് റഷ്യന്‍ പ്രസിഡണ്ട് ടെലിവിഷനിലൂടെ പറഞ്ഞിരിക്കുന്നത്. ഭരണകര്‍ത്താക്കളെ “സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ ഉക്രേനിയന്‍ ജനതയ്‌ക്ക് കഴിയു”മെന്ന് പുടിന്‍ പറഞ്ഞു.
അമേരിക്കയും സഖ്യകക്ഷികളും നിർണ്ണായകമായ രീതിയിൽ പ്രതികരിക്കും–ജോ ബൈഡൻ
റഷ്യൻ സൈനിക സേനയുടെ പ്രകോപനമില്ലാത്തതും ന്യായീകരിക്കാത്തതുമായ ആക്രമണം എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചിരിക്കുന്നത്. “ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനകളും ഉക്രെയ്നിലെ ജനങ്ങൾക്കൊപ്പമാണ്” എന്ന് ബൈഡൻ പ്രതികരിച്ചു. “പ്രസിഡന്റ് പുടിൻ മുൻകൂട്ടി നിശ്ചയിച്ച യുദ്ധം ആണിത്. അത് വിനാശകരമായ ജീവഹാനിക്കും മനുഷ്യരുടെ കഷ്ടപ്പാടുകൾക്കും കാരണമാകും. ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി, അമേരിക്കയും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും ഒരുമയോടെ നിർണ്ണായകമായ രീതിയിൽ പ്രതികരിക്കും.”– യുഎസ് പ്രസിഡന്റ് പറഞ്ഞു.
റഷ്യ അഭിമുഖീകരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാഴാഴ്ച അമേരിക്കക്കാരെ അഭിസംബോധന ചെയ്യുമെന്ന് ബൈഡൻ പറഞ്ഞു. താൻ വൈറ്റ് ഹൗസിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും റഷ്യയുടെ മേൽ “കൂടുതൽ ആഘാതങ്ങൾ” പ്രഖ്യാപിക്കുന്നതിന് മുമ്പ് രാവിലെ ജി 7 നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.