വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങൾ ഇടുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി.
അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ എടുത്ത കേസ് റദ്ദാക്കികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കാനും ഒഴിവാക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. അതിനാല്‍ തന്നെ ഗ്രൂപ്പില്‍ വരുന്ന മോശമോ, അപകടകരമോ ആയ ഉള്ളടക്കത്തിൽ അഡ്മിന് പങ്കില്ലെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരേ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്
ഫ്രൺഡ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു മാനുവൽ. രണ്ടുപേരെ ഗ്രൂപ്പ് അഡ്മിനായും ചേർത്തിരുന്നു. ഇതിലൊരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ ഷെയർ ചെയ്തു. എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാംപ്രതിയാക്കി ഐ.ടി. നിയമപ്രകാരവും പോക്‌സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പ് നിർമിച്ച ആളെന്ന കാരണത്തിൽ മാനുവലിനെ കേസിൽ രണ്ടാംപ്രതിയായി ചേർത്ത് കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തു.
ഇതെ തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ കാര്യത്തിൽ അഡ്മിൻ ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ, ഡൽഹി ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്നത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അശ്ലീല വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് കൃത്യമായ ആരോപണമൊന്നും ഇല്ലെന്ന് വിലയിരുത്തിയാണ് ഹർജിക്കാരനെതിരായ കുറ്റം ഹൈക്കോടതി റദ്ദാക്കിയത്