തലശ്ശേരിയിൽ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ വധിച്ച കേസിലെ ഒന്നാം പ്രതി ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, കൃത്യത്തിന് അരമണിക്കൂർ മുൻപ് കണ്ണവം സ്റ്റേഷനിലെ സുരേഷ് നരിക്കോടൻ എന്ന പോലീസുകാരനെ ഫോൺ ചെയ്തതായി കണ്ടെത്തൽ.നാലു മിനിറ്റോളം ഇവർ സംസാരിച്ചിട്ടുണ്ട്. പോലീസുകാരനെ വിളിച്ച ശേഷമാണ് ഒന്നാം പ്രതി, ഹരിദാസന്റെ കൂടെ ജോലി ചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച് ഹരിദാസൻ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും.
സുരേഷ് നരിക്കോടനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളുടെ ഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോണ്‍ സംഭാഷണം ഓര്‍മയില്ലെന്നാണ് സുരേഷ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
അതേ സമയം ഹരിദാസനെ ഇതിന് മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചമുന്‍പ് ഹരിദാസനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് അറസ്റ്റിലായ രണ്ടാംപ്രതി പുന്നോലിലെ കെ.വി.വിമിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.
ഫെബ്രുവരി 14 നാണ് ആദ്യ ശ്രമം ഉണ്ടാകുന്നത്. രാത്രി പത്ത് മണിയോടെ രണ്ടാം പ്രതി ഉൾപ്പെടെയുള്ള സംഘം കൊലപ്പെടുത്താൻ തയ്യാറായി നിന്നിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അന്ന് ഉദ്ദേശം നടന്നില്ല. രണ്ടാമത്തെ ശ്രമത്തിലാണ് ഹരിദാസനെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി പോലീസ് സംശയിക്കുന്ന നിജിൻ ദാസ് എന്ന പ്രതിയും ആദ്യ ശ്രമത്തിൽ പങ്കെടുത്തിരുന്നുവെന്ന് ഫോൺ രേഖകൾ വ്യക്തമാക്കുന്നു. നിജിൻദാസിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കേസന്വേഷണം ശരിയായ ദിശയിൽ ആണെന്നും
ഉത്തരമേഖലാ ഐജി അശോക് യാദവിയാദവ് അവലോകന യോഗത്തിന് ശേഷം അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി എട്ടിന് മൂത്തകോലോത്ത് ക്ഷേത്രത്തിനടുത്തുവെച്ച് ഹരിദാസനും അനുജന്‍ സുരേന്ദ്രനും അഖിലേഷ്, പ്രസൂണ്‍ എന്നിവരും ചേര്‍ന്ന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരെ വിമിന്‍, അമല്‍, ദീപക്, പദ്മേഷ് എന്നിവരെ അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. അതിന്റെ വിരോധത്തിലാണ് പരിക്കേറ്റവരും മറ്റ് ബി.ജെ.പി. പ്രവര്‍ത്തകരും ചേര്‍ന്ന് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.