തലശേരിയിൽ സി.പി.എം പ്രവര്‍ത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.
തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലർ അടുത്തിടെ നടത്തിയ പ്രകോപന പ്രസംഗത്തിന് പിന്നാലെയാണ് കൊലപാതകമെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി.എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നാണ് കൗണ്‍സിലര്‍ പ്രസംഗത്തില്‍ പറയുന്നത്. ബി.ജെ.പിയുടെ ഉയര്‍ന്ന നേതാവാണ് ഈ കൗണ്‍സിലര്‍. ജയരാജൻ പറഞ്ഞു.
ഹരിദാസന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണ്. അദ്ദേഹത്തിന്റെ ഇടതുകാല് മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റിയ നിലയിലാണ്. നിരവധി വെട്ടുകളാണ് മൃതദേഹത്തിലുള്ളത്. ഇത്തരത്തിലൊരു കൊലപാതകം നടക്കാനുള്ള പ്രശ്‌നങ്ങളൊന്നും തലശേരിയിലില്ല.
രണ്ട് വര്‍ഷത്തിനിടയില്‍ പത്താമത്തെ സി.പി.എം പ്രവര്‍ത്തകന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് സി.പി.എം ചെയ്തത്. ഹരിദാസന്റെ കൊലപാതകത്തിനെതിരെ സി.പി.എം ജില്ലയിലുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു