മൂന്ന് മാസമോ അതിലധികമോ ആയ ഗർഭിണികളെ നിയമിക്കുന്നതിൽ താത്കാലിക വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിൻവലിച്ചു. പൊതുവികാരം പരിഗണിച്ചാണ് പുതിയ സർക്കുലർ പിൻവലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരാനും തീരുമാനിച്ചതെന്ന് എസ്.ബി.ഐ വ്യക്തമാക്കി.
സർക്കുലർ വിവാദമായതിന് പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ ഇടപെടുകയും വിശദീകരണം തേടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.ബി.ഐ സർക്കുലർ പിൻവലിക്കാൻ തീരുമാനിച്ചത്.
ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഗർഭിണികളെ ജോലിക്ക് തിരഞ്ഞെടുക്കകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നാണ് ചീഫ് ജനറൽ മാനേജർ, മേഖലാ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ പറഞ്ഞിരുന്നത്.