ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായി മുൻ മന്ത്രി കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ജലീലിന്റേത് മാത്രമായിരിക്കുമെന്നാണ് പാർട്ടിയുടെ പരസ്യ നിലപാട്.
ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയത്.
ജലീൽ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ല എന്നുമാണ് കാനം പറഞ്ഞത്. ജലീൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കാനം കൂട്ടി ചേർത്തു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന രണ്ട് ഫേസ്ബുക് പോസ്റ്റുകളാണ് ജലീൽ പങ്കുവെച്ചത്. ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങളും ജലീൽ പോസ്റ്റിൽ ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫ് നേതാവിനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദരഭാര്യക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ആളാണ് ജസ്റ്റിസ് എന്ന് പേര് പറയാതെ ജലീൽ ആരോപിക്കുന്നു. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ആർക്കുവേണ്ടിയും ചെയ്യുന്ന ആളാണ് എന്നും പോസ്റ്റിൽ പറയുന്നു.
ജലീലിനെതിരെ കോടതിയലക്ഷ്യ ഹർജി
അതേ സമയം, കെ ടി ജലീലിനെതിരെ ലോയേഴ്‌സ് കോൺഗ്രസ്സ് ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. ജലീലിലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.
ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചു കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ആണ് ഹർജി. ലോകായുക്തയെ മനപ്പൂർവം ഇകഴ്ത്തുന്നതിനായി, നിയമപരമായ തെളിവുകൾ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച കെ ടി ജലീലിനെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.