തിരുവനന്തപുരം പേട്ടയില്‍ യുവതിയുടെ വീട്ടില്‍ സുഹൃത്തായ യുവാവിനെ യുവതിയുടെ പിതാവ് കുത്തിക്കൊന്നത് ആളെ തിരിച്ചറിയാതെ കള്ളനാണെന്നു തെറ്റിദ്ധരിച്ചാണെന്ന മൊഴി തിരുത്തി പൊലീസ്. അറസ്റ്റിലായ പ്രതി സൈമണ്‍ ലാലന്‍ പറയുന്നതല്ല യാഥാര്‍ഥ്യമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെയും അമ്മയുടെയും കൊല്ലപ്പെട്ട അനീഷിന്റെ വീട്ടുകാരുടെയും മൊഴികള്‍ എടുത്ത ശേഷമാണ് പൊലീസ് കാര്യം വ്യക്തമാക്കിയത്. മകളുടെ അനുവാദത്തോടെ തന്നെയാണ് അനീഷ് മുറിക്കുള്ളിൽ പ്രവേശിച്ചതെന്നും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഈ വീട്ടിൽ പലവട്ടം വന്നിട്ടുണ്ട്. അനീഷിനെ സൈമണിന് മുൻപരിചയമുണ്ടായിരുന്നു. സംഭവ ദിവസം മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു സൈമൺ. മുറിക്കുള്ളിൽ അനീഷാണെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേൾക്കാതെയാണ് നെഞ്ചിലും മുതുകത്തും കുത്തി പരിക്കേൽപ്പിച്ചത്. ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അത് അവഗണിച്ചാണ് കുത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി.
മകളുടെ മുറിയിൽ ശബ്ദം കേട്ട് ചെന്നപ്പോൾ കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു പ്രതി പൊലീസിന് നൽകിയിരുന്ന മൊഴി.